ഹരിപ്പാട്: നാടിനെ നടുക്കിയ സുനാമി ദുരന്തത്തിന് പതിമൂന്നാണ്ട് പിന്നിട്ടിട്ടും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ആറാട്ടുപുഴയിലെ പുനരധിവാസ വീടുകളുടെ നിര്‍മ്മാണ ജോലികള്‍ ഇനിയും പൂര്‍ത്തീകരിക്കാനായില്ല.ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാല്‍ ഭാഗത്ത് പതിമൂന്ന് വീടുകള്‍ക്ക് സ്ഥലം ഏറ്റെടുത്തെങ്കിലും ഏതാനും ചില വീടുകള്‍ മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. ബാക്കിയുള്ളതിന്റെ നിര്‍മ്മാണം മുടങ്ങി കിടക്കുകയാണ്. ഓരോരുത്തര്‍ക്കും രണ്ടരസെന്റ് ഭൂമിയാണ് വീട് നിര്‍മ്മിക്കാനായി നല്‍കിയിരിക്കുന്നത്.
മൂന്ന് ഗഡുക്കളായി രണ്ടരലക്ഷം രൂപയാണ് നല്‍കുന്നത്. എന്നാല്‍ പണിതുടങ്ങിയിട്ടും പണം കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് പല വീടുകളുടെയും നിര്‍മ്മാണം മുടങ്ങാന്‍ കാരണം. രണ്ടരസെന്റ് ഭൂമി മാത്രം നല്കുന്നതുകാരണം വീട് നിര്‍മ്മിച്ചുകഴിഞ്ഞാല്‍ കക്കൂസ് നിര്‍മ്മിക്കാനോ, മാലിന്യങ്ങള്‍ നിക്ഷേപിക്കാനോ ഇവിടെ സൗകര്യങ്ങളില്ല. ഇതുമൂലം വീട് നിര്‍മ്മിച്ച പല കുടുംബങ്ങള്‍ക്കും ഇവിടെ താമസിക്കാന്‍ കഴിയുന്നില്ല.
പുനരധിവാസ ഭവന പദ്ധതിപ്രകാരം റവന്യു വകുപ്പാണ് വീടുകളുടെ നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. സുനാമി നടന്നപ്പോള്‍ അമ്പത് ലക്ഷം രൂപയിലധികം മുടക്കി സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ വൃദ്ധസദനം സ്ഥാപിച്ചുവെങ്കിലും ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. സുനാമി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി കുറിയപ്പശേരില് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഉണക്കമീന്‍ സംസ്ക്കരണശാലയിലെ യന്ത്രങ്ങളും മറ്റും ഇന്ന് തുരുമ്പെടുത്ത അവസ്ഥയിലാണ്.
എംപിമാരുടെ ഫണ്ടില്‍ നിന്നും 55ലക്ഷത്തിലധികം രൂപയാണ് ഇതിനുവേണ്ടി ചെലവായത്. സുനാമി ബാധിതര്‍ക്ക് വേണ്ടി അന്ന് രണ്ട് കോടി രൂപയിലധികം ചെലവില്‍ സ്ഥാപിച്ച താല്‍ക്കാലിക ഷെഡുകള്‍ തുരുമ്പെടുത്ത് നാമാവശേഷമായി.
തീരദേശമേഖലയില്‍ ഇന്ന് കടല്‍കയറ്റം രൂക്ഷമാകുന്നത് കടല്‍ഭിത്തിയില്ലാത്തത് കാരണമാണ്. ഓരോ ദുരന്തങ്ങള്‍ വരുമ്പോഴും കടല്‍ഭിത്തി കെട്ടി തീരദേശവാസികളെ സംരക്ഷിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആക്ഷേപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: