മൂന്നാര്‍: മാങ്കുളത്തിന് സമീപം ഭാര്യയെയും മക്കളെയും അടിച്ചോടിച്ച ഗൃഹനാഥന് വീടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തു. വിരിപാറ ചൂരനോലിക്കല്‍ ഷൈജോ(31) ആണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വീട് പൂര്‍ണ്ണമായും കത്തി. ഇന്നലെ പുലര്‍ച്ചെ 12.30നും 1.30നും ഇടയിലാണ് സംഭവം.
പോലീസ് പറയുന്നതിനങ്ങനെ: സ്ഥിരം മദ്യപാനിയായ ഷൈജോ ഭാര്യ റസിയയുമായി വഴക്കിടുന്നത് പതിവായിരുന്നു. മുമ്പും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തില്‍ രാത്രി വഴക്കുണ്ടാവുകയും റസിയയും നാലിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്മക്കളും ഭയന്ന് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. മദ്യലഹരിയില്‍ ആയിരുന്ന ഷൈജോ ഷീറ്റ് മറച്ചുണ്ടാക്കിയ വീടിന് തീ ഇട്ടശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
തീ ആളിക്കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാര്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വീട് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. മൂന്നാര്‍ അഡി. എസ്ഐ നൗഷാദ് റ്റി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മൂന്നാര്‍ സ്റ്റേഷനില്‍ ഭാര്യയെ ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: