ആലപ്പുഴ: വള്ളത്തില്‍ നിന്ന് കായലിലേക്ക് തെറിച്ചു വീണ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഗൃഹനാഥന് മരിച്ചു. കാവാലം വടക്ക് തൈവേലില് ജോസഫ് (അപ്പച്ചന്-56) ആണ് മരിച്ചത്. ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് ശേഷം എന്ജിന് ഘടിപ്പിച്ച വള്ളത്തില്‍ കുടുംബാംഗങ്ങളുമൊത്ത് മാരാന് കായലിലുള്ള സ്വന്തം കൃഷിസ്ഥലത്തേക്കു പോകുമ്പോഴാണ് അപകടം.
അപ്പച്ചന് ഓടിച്ചിരുന്ന വള്ളം ഓളത്തില്‍പ്പെട്ടാണ് അപകടം. ആടിയുലഞ്ഞ വള്ളത്തില്‍ നിന്നും അപ്പച്ചന്റെ ഭാര്യ ലീന വെള്ളത്തിലേക്കു വീണു. അപ്പച്ചനും സഹോദര പുത്രന് മിബിനും വെള്ളത്തിലേക്കു ചാടി ലീനയെ ഉയര്‍ത്തിയെങ്കിലും വള്ളം അവരുടെ സമീപത്തു നിന്നും ഒഴുകിമാറിയിരുന്നു. അപ്പച്ചന്റെ മക്കളായ റിറ്റിയും രേഷ്മയും ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്നു.
ചങ്ങനാശേരിക്കു പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാര്‍ കുട്ടികളുടെ നിലവിളി കേട്ട് ബോട്ടുമായെത്തി വെള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ചു. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പച്ചന്റെ ജീവന് രക്ഷിക്കാനായില്ല.
കാവാലം ലിസ്യുവില്‍ സ്റ്റേഷനറിക്കട നടത്തുകയായിരുന്നു അപ്പച്ചന്. ലീന തിരുവല്ല സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. രണ്ടു പെണ്മക്കളില് മൂത്തയാളായ റെറ്റി മൈസൂരില്‍ നഴ്സിങിനും രേഷ്മ വാഴപ്പള്ളി സെന്റ് തെരസാസില് പ്ലസ് വണ്ണിനും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: