കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതോടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കുന്നു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ എല്ലാമേഖലയുടെയും വിഹിതത്തില്‍ വന്‍ കുറവുണ്ടാകും. മുന്‍ വര്‍ഷം 26,500 കോടി രൂപയുടെ പദ്ധതി അടങ്കല്‍ തയ്യാറാക്കിയ സംസ്ഥാനത്ത് ഇക്കുറി അടങ്കല്‍ത്തുക 20,000 കോടി രൂപയില്‍ താഴെയായിരിക്കും. ജനോപകാരപ്രദമായ പദ്ധതികളുടേതുള്പ്പെടെ വിഹിതം കുറയ്ക്കുന്നതോടെ വികസനമില്ലാത്ത ബജറ്റായിരിക്കും വരാന്‍ പോകുന്നത്.
എല്ലാവര്‍ഷവും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക പദ്ധതി അടങ്കലായി കണ്ടെത്താറുണ്ട്. 2016-17 സാമ്പത്തിക വര്‍ഷം 24,000 കോടിയായിരുന്നു അടങ്കല്‍ തുക. 2017-18ല്‍ 26,500 കോടി രൂപയായി ഉയര്‍ത്തി. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) മുന്നില്‍ക്കണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് അടങ്കല്‍ തുക ഉയര്‍ത്തിയത്. എന്നാല്‍, കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതിയില്‍ പകുതി പോലും യാഥാര്‍ഥ്യമായിട്ടില്ല. കിഫ്ബിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിലും വീഴ്ചയുണ്ടായി. അതിനാല്‍, ഇക്കുറി കിഫ്ബിയെ ആശ്രയിച്ചുള്ള പദ്ധതികള്‍ ഉണ്ടാവില്ല.
ധനമന്ത്രി തോമസ് ഐസക് എംഎല്‍എ മാര്‍ക്ക് കൈമാറിയ കത്തില്‍ നിന്ന് ഇത് വ്യക്തമാണ്. കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം അയച്ചുതരേണ്ടെന്നാണ് കത്തിലുള്ളത്. കൂടാതെ എംഎല്‍എമാര്‍ പരാമാവധി 50 പദ്ധതി നിര്‍ദ്ദേശങ്ങള്‍ മാത്രമേ സമര്‍പ്പിക്കാവൂ എന്നും കത്തിലുണ്ട്.
കിഫ്ബിയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അഞ്ചുവര്ഷത്തിനകമെങ്കിലും യാഥാര്‍ഥ്യമാക്കാനായിരിക്കും ഇനി ശ്രമിക്കുക. പദ്ധതികളുടെ ശുപാര്‍ശ നല്‍കുന്നതിന് നിയന്ത്രണം വേണമെന്ന് ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയതായാണ് സൂചന. നികുതി പിരിവ് കാര്യക്ഷമമാകാത്തതും കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് ജിഎസ്ടി നടപ്പാക്കിയതില്‍ സംസ്ഥാനത്തിനുണ്ടായ വീഴ്ചയുമാണ് പ്രതിസന്ധിക്ക് കാരണമായത്.
കുടിവെള്ളം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാമുഖ്യം നല്കി മറ്റുമേഖലകളിലെ പുതിയ പദ്ധതികള്‍ ചുരുക്കിയാവും ഇക്കുറി സംസ്ഥാന ബജറ്റ് തയ്യാറാക്കുക.
ബജറ്റോടെ ഐസക്-സുധാകരന് പോര് മുറുകിയേക്കും
കൊച്ചി: വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റോടെ മന്ത്രി തോമസ് ഐസക്കും മന്ത്രി ജി. സുധാകരനും തമ്മിലുള്ള പോര് മുറുകിയേക്കും. പൊതുമരാമത്ത് വകുപ്പിന് വേണ്ടത്ര പണം അനുവദിക്കാത്തതില്‍ സുധാകരന് കഴിഞ്ഞ ബജറ്റിലേ അതൃപ്തിയുണ്ടായിരുന്നു.
കിഫ്ബിയില്‍ നിന്ന് റോഡ് പദ്ധതിക്ക് പണം നല്‍കുമെന്ന ഐസക്കിന്റെ പ്രഖ്യാപനത്തെയും സുധാകരന് വിമര്‍ശിച്ചിരുന്നു. സുധാകരന് അന്ന് വിമര്‍ശിച്ചതുപോലെയാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. കിഫ്ബിയില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ കേരളത്തിലെ റോഡ് പദ്ധതികള്‍ പലതും പാതിവഴിയിലായി.
ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച റോഡ് പദ്ധതികള്‍ പോലും പാതിവഴിയിലായി. ഇതില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കിഫ്ബി തരികിട കളിയാണെന്ന് സുധാകരന് തുറന്നടിച്ചത് ഏറെ വിവാദമായിരുന്നു. വരുന്ന സാമ്പത്തിക വര്‍ഷവും റോഡ് വികസനത്തിന് ബജറ്റില്‍ പണം നീക്കിവെച്ചില്ലെങ്കില്‍ ഇരുമന്ത്രിമാരും തമ്മിലുള്ള പോര് മുറുകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: