ഹരിപ്പാട്: മുട്ടം ഭാരതിയില്‍ ജലജയെ കൊലപ്പെടുത്തിയ കേസ്സില്‍ ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. ചേപ്പാട് മുട്ടം പീടികപ്പറമ്പില്‍ സജിത്തി(37)നെയാണ് അറസ്റ്റു ചെയ്തത്. ഖത്തറില്‍ ജോലിചെയ്തിരുന്ന ഇയാളെ തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
2015 ആഗസ്റ്റ് പതിമൂന്നിനാണ് സംഭവം. മുട്ടം ഭാരതിയില്‍ സുരന്റെ ഭാര്യ ജലജയെ ഇരുമ്പ് വടിയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മക്കളായ ആരോമലിനും അമ്മുവിനും ഒപ്പം ചെന്നൈയില്‍ താമസിച്ചിരുന്ന ജലജ ആഗസ്റ്റ് ഒന്‍പതിന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.
ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച പതിമൂന്നാം തീയതിയാണ് തലക്കടിയേറ്റ് മരിച്ചത്. ഇവര്‍ ധരിച്ചിരുന്ന താലിമാല, വളകള്‍ എന്നിവ അപഹരിച്ചു. മോഷണത്തിനിടയില്‍ കൊലപ്പെടുത്തിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. നിര്‍ണ്ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു.
പ്രതി കൊലപാതകത്തിന് ശേഷം വീട്ടിലെ കുളിമുറിയില്‍ കുളിച്ചിട്ടാണ് രക്ഷപ്പെട്ടത്. വീടുമായി ഏറെ അടുപ്പമുള്ള ആളാണ് കൃത്യം നടത്തിയതെന്ന് അന്നേ പോലിസ് സംശയിച്ചിരുന്നു. ജലജയുടെ ഭര്‍ത്താവ് സുരന്റെ ബന്ധുവായ രാജുവിന്റെ സുഹൃത്താണ് സജിത്ത്. സുരന്റെ നിര്‍ദ്ദേശപ്രകാരം ഇവരുടെ വീട്ടിലെ കാര്‍ സര്വ്വീസിങിന് കൊണ്ടുപോകാന്‍ രാജു സംഭവദിവസം ജലജയുടെ വീട്ടിലെത്തിയിരുന്നു.
കുവൈറ്റില്‍ ജോലിയുള്ള രാജുവിന് നാട്ടില്‍ വലിയ പരിചയം ഇല്ലാത്തതിനാല്‍ കാര്‍ സര്വ്വീസിങിന് കൊണ്ടുപോകാന്‍ സജിത്തിന്റെ സഹായം തേടി. സജിത്ത് എത്താന്‍ വൈകിയതിനാല്‍ രാജു കാറുമായി സര്വ്വീവീസിങിനു പോയി. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്ത് മദ്യലഹരിയില്‍ ജലജയെ കയറിപ്പിടിക്കുകയും എതിര്‍ത്ത ജലജയെ ഇരുമ്പ് വടിയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു.
കൃത്യനടന്ന സ്ഥലം മുഴുവന്‍ കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇയാളും ഇയാളുടെ കുടുംബവും പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. ഫോട്ടോഗ്രാഫറായ ഇയാള്‍ സംഭവത്തിന് ശേഷം പോലീസിനെ സഹായിക്കാന്‍ മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിനും മറ്റും സജീവമായിരുന്നു. തിങ്കളാഴ്ച മാവേലിക്കര ഗസ്റ്റ്ഹൗസില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി.
എസ്പി കെ.എസ്. സുദര്ശനന്, എഎസ്ഐമാരായ കെ.എ. മുഹമ്മദ് അഷ്റഫ്, പി.സി. സുനില്‍, മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. ഹബീബ്, സിവില്‍ പോലീസ് ഓഫീസറന്മാരായ സൂരജ് വി.ദേവ്, ഷാനവാസ്, സുരേഷ് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: