സംസ്ഥാനത്തുമാത്രമല്ല, രാജ്യത്താകമാനം കാര്‍ഷികവളര്‍ച്ചാനിരക്ക് മനസ്സിലാക്കിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ അത്രയ്ക്ക് ആശാവഹമായിരുന്നില്ലെന്ന് മനസ്സിലാക്കാം.
കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച വലിയൊരളവില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വിപണി ലഭ്യത, ഇടനിലക്കാരുടെ ചൂഷണം, കിട്ടുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥ എന്നിവ കാര്‍ഷിക വരുമാനത്തിന്റെ ഇടിവിന് കാരണമായിട്ടുണ്ട്. എന്നാല്‍ കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവര്‍ദ്ധനവിനും അനന്തമായ സാധ്യതകളാണ് നിലവിലുളളത്. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ 10 ശതമാനംപോലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റപ്പെടുന്നില്ല എന്നത് ഈ രംഗത്തെ ഏറ്റവും വലിയ ഒരു പോരായ്മ തന്നെയാണ്. ഈ സത്യാവസ്ഥ വൈകിയാണെങ്കിലും തിരിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഒരു വശത്ത് ഉത്പന്നസംസ്കരണ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടും, മറുവശത്ത് വിപണിലഭ്യത, സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍, പ്രാദേശിക ഗ്രൂപ്പുകളുടെ രൂപീകരണം എന്നിവ ശ്രദ്ധാകേന്ദ്രമാക്കിക്കൊണ്ടും പഠനവിഷയമാക്കിക്കൊണ്ടും ഒരു ശാസ്ത്രീയ സമീപനം തന്നെ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്ന് രൂപീകരിക്കുകയുണ്ടായി.
2016 -ല്‍ തുടങ്ങിയ ഈ ഉദ്യമത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നുകാര്യങ്ങളായിരുന്നു. ഉത്പന്ന സംസ്കരണത്തിലെ സാധ്യതകള്‍ മനസ്സിലാക്കി കര്‍ഷകരെയും യുവസംരംഭകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുവാന്‍ കര്‍ഷകസംരംഭകര്‍ക്ക് അവസരമൊരുക്കുക, പ്രാദേശികാടിസ്ഥാന ഉത്പന്നസംസ്കരണത്തിനും വിപണനത്തിനുമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി വൈഗ (VAIGA Value Addition for Income Generation in Agriculture) എന്ന പേരില്‍ ഒരു അന്തര്‍ദേശീയ പ്രദര്‍ശനവും ശില്പശാലയും 2016 ഡിസംബറില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുകയുണ്ടായി.
വൈഗ -2016 ല്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചില പദ്ധതികള്‍ ഈ വര്‍ഷം കൃഷിവകുപ്പിന് മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പ്രത്യേക കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായിട്ടുളള അഗ്രോപാര്‍ക്കുകളുടെ രൂപീകരണം, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിക്കൊണ്ട് ഉത്പന്നസംസ്കരണത്തിനായുളള ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലഘുയന്ത്രങ്ങളുടെ വിതരണം, പ്രാദേശികാടിസ്ഥാനത്തിലുളള ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ധാരാളം യുവസംരംഭകരെ കണ്ടെത്തുന്നതിനും വൈഗ – 2016 സഹായകരമായി. ഇതില്‍നിന്ന് കുറച്ചുപേരെ 2017 നവംബര്‍മാസം ഉത്തര്‍പ്രദേശില്‍ നടന്ന ലോകജൈവകോണ്‍ഗ്രസ്സില്‍ പങ്കെടുപ്പിക്കുന്നതിനും വകുപ്പിനു കഴിഞ്ഞു.
പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘വൈഗ’ ശില്പശാല തുടര്‍ന്നും നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും ‘വൈഗ-2017’ എന്ന പേരില്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും തീരുമാനിക്കുകയുണ്ടായി.
2017 ഡിസംബര്‍ 27 മുതല്‍ 31 വരെ വൈഗ 2017 അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും സാംസ്കാരിക നഗരിയായ തൃശൂരില്‍ നടത്തപ്പെടുകയാണ്. തൃശൂര്‍ വെളളാനിക്കരയുളള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനത്താണ് ‘വൈഗ 2017’ നടത്തപ്പെടുക. ഗവേഷണ ഫലങ്ങള്‍ ഫീല്‍ഡ് തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍വച്ചാണ് വൈഗ 2017 കാര്‍ഷികസര്‍വ്വകലാശാലയുമായി സംയോജിച്ച് നടത്തുവാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.
സര്‍ക്കാര്‍ ഏജന്‍സികള്‍, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകസംരംഭകര്‍ തുടങ്ങി കാര്‍ഷികസര്‍വ്വകലാശാലയുടേതടക്കം മുന്നൂറിലധികം പ്രദര്‍ശനസ്റ്റാളുകളാണ് ഇത്തവണ ‘വൈഗ 2017’ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. സാങ്കേതികവിദ്യാപരിശീലകര്‍, ഫാമുകള്‍, സാങ്കേതികവിദ്യാദാതാക്കള്‍, ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ തുടങ്ങി കൃഷി – അനുബന്ധമേഖലയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.
ഇന്തോനേഷ്യ, തായ്ലന്റ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള കൃഷി വിദഗ്ദ്ധരും കര്‍ഷകരും കൂടാതെ കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും ശില്പശാലയുടെ ഭാഗമാകും. യുവകര്‍ഷകസംഗമവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നീ നാല് വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും ശില്പശാലയുടെ രൂപഘടന.
ശില്പശാലയില് പങ്കാളികളായി സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തുടര്‍ന്നും സഹായങ്ങള്‍ നല്കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട് ആദ്യ സംരംഭമെന്ന നിലയില്‍ ‘കെയ്കോ’ (Kerala Agro Industries Corporation) യുടെ കീഴില്‍ ഒരു അഗ്രോ സൂപ്പര്‍ ബസാര്‍ തൃശൂരില്‍ സ്ഥാപിതമായിട്ടുണ്ട്. ഡിസംബര്‍ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സൂപ്പര്‍ ബസാറില്‍ എല്ലാവിധ കാര്‍ഷിക ഉത്പന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന സംവിധാനമാണുളളത്.
മറ്റുജില്ലകളിലേ്ക്കും ഇത് വ്യാപിപ്പിക്കുവാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രത്യേകിച്ചും കര്‍ഷകരുടെയും കര്‍ഷക കൂട്ടായ്മകളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കുന്നതിന് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചാലക ശക്തിയായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: