നെടുങ്കണ്ടം: ക്രിസ്തുമസ് ദിനത്തില്‍ ചേമ്പളത്ത് ഗുണ്ടാവിളയാട്ടം. മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ച സംഘം ജീപ്പും ഇരുചക്രവാഹനവും കടയുടെ ഷട്ടറും വീടിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു.
തിങ്കളാഴ്ച രാത്രി 8.30യോടെയാണ് പത്തംഗ ഡിവൈഎഫ്ഐ, സിപിഎം സംഘം ചേമ്പളത്ത് എത്തി അക്രമം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചേമ്പളം ടൗണിന് സമീപം താമസിക്കുന്ന കൊച്ചുപറമ്പില്‍ ഷിബുവിന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തകര്‍ത്ത് അകത്തു കയറിയ സംഘം കമ്പിവടി, കുറുവടി, വാക്കത്തി, കല്ല് എന്നിവ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവരുടെ അക്രമത്തില്‍ ഷിബുവിന് പരുക്കേറ്റു. വീടാക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ സമീപവാസിയായ പാലത്താനത്ത് പൊന്നച്ചനെയും അക്രമിസംഘം കല്ലിനിടിച്ച് പരുക്കേല്പിച്ചു.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മണിക്കുറോളം സ്ഥലത്ത് ഭീകരാവസ്ഥ വിതച്ച സംഘം കൊച്ചുപറമ്പില്‍ ഷിജോയുടെ ബൈക്ക് അടിച്ചു തകര്‍ക്കുകയും സമീപത്തെ കൊക്കയിലേയ്ക്ക് മറിച്ചിടുകയും ചെയ്തു. പാലത്താനത്ത് ജോബിയുടെ ജീപ്പാണ് അക്രമിസംഘം തകര്‍ത്തത്. ഷിബുവിന്റെ വീടിനോട് ചേര്‍ന്ന കടയുടെ ഷട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേരുടെ പേരില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റവരും വാഹനം തകര്‍ന്നവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മേഖലയില്‍ കഞ്ചാവുലോബിയും മദ്യപസംഘങ്ങളും ചേര്‍ന്ന് നടത്തുന്ന ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. വട്ടപ്പാറ കോഴിക്കുന്നേല്‍ ലിബിന് കുര്യാക്കോസ്, വാതപ്പനാട്ട് റോബിന്, കൊട്ടാരത്തില്‍ ജുബിന്‍ തോമസ് എന്നീ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: