കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ്സിന് കുരുക്കാകുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷന്‍ എം. എം. ഹസ്സന്റെയും സിബിഐ അഭിഭാഷകന് കെ.പി. സതീശന്റെയും വെളിപ്പെടുത്തലുകളാണ് വിനയാകുന്നത്.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ചാരക്കേസ് എന്നാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി കുറ്റാരോപിതനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും രംഗത്ത് വന്നു.
ചാരക്കേസ് സിബിഐ അന്വേഷിക്കുന്ന കാലത്തുണ്ടാകാത്ത വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണവും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍, ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയെ കളങ്കപ്പെടുത്തി രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമായി കാണണമെന്ന ആവശ്യവും പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഉയരുന്നുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്നും എന്തിനുവേണ്ടിയാണ് അത് ചെയ്തതെന്നും അറിയാന്‍ പൗരന്മാര്ക്ക് അവകാശമുണ്ടെന്നുമാണ് നമ്പി നാരായണന് പറയുന്നത്.
ഇന്ത്യന്‍ ബഹിരാകാശ രഹസ്യങ്ങള്‍ നമ്പിനാരായണനില്‍ നിന്ന് ചോര്‍ത്തി നല്‍കിയെന്ന കുറ്റമാരോപിക്കപ്പെട്ട മാലി സ്വദേശി മറിയം റഷീദയും കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് കുടുക്കുകയായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നത്. ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നുവെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ എം.എം. ഹസന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ.ആന്റണി തടഞ്ഞിരുന്നെന്നും ഇക്കാര്യം പറഞ്ഞ് ആന്റണി തന്നെയും ഉമ്മന്‍ചാണ്ടിയേയും നേരിട്ടു വിളിച്ചിരുന്നെന്നുമാണ് ഹസ്സന് പറഞ്ഞത്. കരുണാകരന്റെ രാജിയിലേക്ക് നയിച്ചത് ആന്റണിയല്ലെന്നും ഹസ്സന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കെ. കരുണാകരനെ മാറ്റാനുള്ള ഗൂഢാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാനാണ് സാധ്യതയെന്നാണ് ചാരക്കേസിലെ സിബിഐ അഭിഭാഷകന് കെ.പി.സതീശന് ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. ചാരവൃത്തി നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവുവിനു നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. കരുണാകരനെതിരെ സിബിഐ ഒരു ഘട്ടത്തിലും പരാമര്‍ശം നടത്തിയിരുന്നില്ല.
കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മൂന്നുമാസം മുന്‍പ് ചാരപ്രവര്‍ത്തനമോ രാജ്യദ്രോഹമോ നടന്നില്ലെന്ന് സിബിഐ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. അതിനുശേഷമാണ് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. അപ്പോള്‍ ഗൂഢാലോചന നടന്നത് ഇവിടെത്തന്നെയാകും. സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പൊലീസ് നമ്പി നാരായണനോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും സതീശന് പറയുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണമുണ്ടായാല്‍ എ ഗ്രൂപ്പിനായിരിക്കും കൂടുതല്‍ ക്ഷീണം ചെയ്യുക. കരുണാകരനെ താഴെയിറക്കാന്‍ ആന്റണിയല്ല ശ്രമിച്ചതെന്നുള്ള ഹസ്സന്റെ വെളിപ്പെടുത്തല്‍ മറ്റ് എ ഗ്രൂപ്പ് നേതാക്കളെ ഉന്നംവച്ചുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: