കണ്ണൂര്‍: രാജ്യത്ത് ഇസ്ലാമിക് ബാങ്ക് ആരംഭിക്കാന്‍ സാധ്യമല്ലെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നു കൊണ്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് ബാങ്ക് മാതൃകയില്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത. മുസ്ലീം മത വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാനും പ്രീണിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ആരംഭിച്ച ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ശക്തമായ അഭിപ്രായഭിന്നതയാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ ഇത്തരം സംരംഭങ്ങള്‍ നടത്തികൊണ്ടുപോകാനുള്ള നിയമപരമായ സാധ്യതയെകുറിച്ചു വേണ്ടത്ര പഠനം നടത്താതെയോ വിദഗ്ധരുമായി ആലോചിക്കാതെയോ ആണ് കണ്ണൂരില്‍ ബാങ്കിന് തുടക്കമിട്ടതെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വത്തിനുള്ള അസംതൃപ്തി കഴിഞ്ഞ ദിവസം ബാങ്കിന്റെ ഉദ്ഘാടനവേദിയിലും പ്രതിഫലിച്ചു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് പലിശ രഹിത ബാങ്കിനെ കുറിച്ച് തനിക്കുളള ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി.
മറ്റ് രാജ്യങ്ങളില്‍ പലിശ രഹിതമായോ കുറഞ്ഞ പലിശക്കോ ഇടപാടു നടത്താന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ കുറഞ്ഞ പലിശക്ക് പോലും ധന ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിലെ പാര്‍ട്ടി നേതാക്കളെ ഓര്‍മിപ്പിക്കുകയുണ്ടായി. ബാങ്ക് ആരംഭിച്ച കണ്ണൂര്‍ നേതൃത്വത്തിനോടുളള അഭിപ്രായ ഭിന്നതയാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ സൂചിപ്പിച്ചതെന്നറിയുന്നു. ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവും ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും റിസര്‍വ്വ ബാങ്ക് ഉദ്യോഗസ്ഥരും സസൂക്ഷ്മം നിരീക്ഷിക്കുന്നതായി അറിയുന്നു.
2009ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് സംസ്ഥാനത്ത് ഇസ്ലാമിക് ബാങ്ക് രൂപീകരിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും റിസര്‍വ്വ് ബാങ്കിന്റെയും പാര്‍ട്ടിക്കുളളിലും ഉണ്ടായ എതിര്‍പ്പുകളെയും തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. സിപിഎമ്മിന് മുസ്ലീം സമുദായത്തിനിടയിലേക്ക് കടന്നുചെല്ലാനുളള മാര്‍ഗ്ഗമായി കണ്ടാണ് ഇപ്പോള്‍ റിസര്വ്വ്ബാങ്കിനേയും മറ്റ് എതിര്‍പ്പുകളേയും മറികടക്കാന്‍ പല പഴുതുകളും കണ്ടെത്തിയത്. കണ്ണൂരില്‍ പി.ജയരാജന് മുന്‍കയ്യെടുത്ത് മുസ്ലീം സമുദായത്തിനകത്ത് കടന്നു കയറാനും സാമ്പത്തികമായി പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനുമാണ് ബാങ്ക് രൂപീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: