തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ മതപാഠശാലകളുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വെട്ടിച്ചത് അരക്കോടിയിലധികം രൂപ. 2013 മുതല്‍ 2015 വരെ 2.64 കോടിയോളമാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതിന്റെ ഇരുപത് ശതമാനം മാത്രമാണ് ചെലവഴിച്ചത്. ആ തുകയില്‍ ഒരു രൂപപോലും മതപാഠശാലകള്‍ക്ക് ലഭിച്ചിട്ടില്ല. 2015- 16ലെ ബജറ്റ് ബോര്‍ഡിന്റെ ഹിന്ദുമത വഞ്ചന വ്യക്തമാക്കുന്നു.
200ല്‍ അധികം മതപാഠശാലകളാണ് ഉള്ളത്. ഇതില്‍ 150 എണ്ണം ദേവസ്വം ക്ഷേത്രങ്ങളിലും 50 എണ്ണത്തോളം സ്വകാര്യക്ഷേത്രങ്ങളിലുമാണ്. അഞ്ചുവര്‍ഷമാണ് മതപഠനം. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈ പ്പെന്ഡ്, അധ്യാപകര്‍ക്ക് അലവന്‍സ്, പുസ്തകം, മതപാഠശാലകളുടെ പുനരുദ്ധാരണം, പാഠശാലകള്‍ക്കുള്ള ഗ്രാന്റ്, യാദൃശ്ചിക ചെലവുകള്‍, ഓഫീസ് സാധനങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ തുകമാറ്റുന്നത്. 2014 ല്‍ 83.53 ലക്ഷം, 2015 ല്‍ 84.13 ലക്ഷം, 2016 ല്‍ 96 ലക്ഷം എന്നിങ്ങനെ വകയിരുത്തി. 2013- 14ല്‍ 14.94 ലക്ഷവും 2014- 15ല്‍ 19.11 ലക്ഷവും ചെലവഴിച്ചുവെന്നാണ് 2015-16ലെ ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് മതപാഠശാല പ്രവര്‍ത്തകര്‍ പറയുന്നു.
2015-16 ബജറ്റനുസരിച്ച് 2013ല്‍ അധ്യാപകരുടെ അലവന്‍സിനായി 1.56 ലക്ഷം ചെലവഴിച്ചു. 2014 ല്‍ മാറ്റിവച്ച 10 ലക്ഷത്തില്‍ രണ്ട് ലക്ഷം ചെലവാക്കി. 2015 ലേക്കും 10 ലക്ഷം മാറ്റിവച്ചു. ഒരു അധ്യാപകനും ഈ തുക ലഭിച്ചിട്ടില്ല. 2013ല്‍ കുട്ടികള്‍ക്കുള്ള സ്റ്റൈപ്പന്റായി 12.88 ലക്ഷം നല്‍കിയെന്നാണ് കണക്ക്. 2014 ല്‍ മാറ്റിവച്ച 15 ലക്ഷവും നല്കി. 2015ല്‍ 16 ലക്ഷമാണ് മാറ്റിവച്ചത്. എന്നാല്‍ മതപാഠശാലയിലെത്തിയ ഒരു വിദ്യാര്‍ത്ഥിക്കും ഈ തുക ലഭിച്ചിട്ടില്ല.
2013ല്‍ പാഠശാലയിലേക്ക് ഒരു പുസ്തകം പോലും ബോര്‍ഡ് വാങ്ങി നല്‍കിയിട്ടില്ലെന്ന് ബജറ്റില്‍ തന്നെ പറയുന്നു. 2014ല്‍ 2.50 ലക്ഷം മാറ്റിവച്ചതില്‍ പതിനായിരം രൂപയുടെ പുസ്തകമാണ് വാങ്ങിയത്. 2015 ലും രണ്ട് ലക്ഷം രൂപ പുസ്തകത്തിനായി വകയിരുത്തി. പക്ഷേ ഒരു മതപാഠശാലയിലും പുസ്തകങ്ങള്‍ എത്തിയിട്ടില്ല. അധ്യാപകര്‍ പാഠഭാഗങ്ങള്‍ പകര്‍പ്പെടുത്താണ് പഠിപ്പിക്കുന്നത്.
മതപാഠശാലകള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റ് ഇനത്തില്‍ 29,736 രൂപ 2013ല്‍ നല്‍കിയെന്നാണ് കണക്ക്. 2014ല്‍ ഇതിനായി മാറ്റിവച്ച 50000വും ചെലവഴിച്ചു. 2015 ല്‍ 60000 മാറ്റിവച്ചു. എന്നാല്‍ പതിനഞ്ചില്‍ താഴെ ക്ഷേത്രങ്ങള്‍ക്കുപോലും ആയിരം രൂപ വച്ച് ലഭിച്ചിട്ടില്ല. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കായി ഈ ഇനത്തില്‍ 2013ല്‍ 19,817 രൂപ ചെലവഴിച്ചു. ഒരുലക്ഷം മാറ്റി വച്ച 2014ല്‍ 25000 ചെലവഴിച്ചെന്നാണ് കണക്ക്. 2016ലും ഒരു ലക്ഷം മാറ്റിവച്ചു.
എന്നാല്‍ സ്വകാര്യ ക്ഷേത്രങ്ങളിലെ പാഠശാലകള്‍ക്ക് ദേവസ്വം ബോര്‍ഡ് രജിസ്ട്രേഷന് നല്‍കിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്നവയ്ക്കാണ്. പ്രവര്‍ത്തനങ്ങളില്ലെങ്കിലും ഓഫീസിനായി 2014ല്‍ ഒരുലക്ഷമാണ് ചെലവാക്കിയത്. 2015ല്‍ രണ്ടര ലക്ഷവും മാറ്റിവച്ചു. പൂജവയ്പ്പ് ചടങ്ങിനായി രണ്ട് ലക്ഷമാണ് 2014 ല്‍ വകയിരുത്തിയത്. അതില്‍ 25000 ചെലവഴിച്ചെങ്കിലും മതപാഠശാലകള്‍ക്ക് ഈ തുകയും ലഭിച്ചിട്ടില്ല. നാലുവര്‍ഷമായി~ഓഡിറ്റിങ്ങും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: