ഏറ്റുമാനൂര്‍: ആര്‍എസ്എസ് ഏറ്റുമാനൂര്‍ താലൂക്ക് കാര്യാലയത്തിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. മഹാദേവ ക്ഷേത്രത്തിന് തെക്കെ നടയിലുള്ള താലൂക്ക് കാര്യാലയത്തിന് സിപിഎം പ്രവര്‍ത്തര്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് തീയിട്ടത്.
രണ്ട് ദിവസം മുമ്പ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാര്യാലയം അടിച്ച് തകര്‍ത്തിരുന്നു. ഈ സമയം കാര്യാലയത്തില്‍ ഉണ്ടായിരുന്ന നേതാക്കളെ ആക്രമിച്ച് ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകള്‍ നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ സ്റ്റേഷന് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലേയാണ് കാര്യാലയം കത്തിച്ചത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് തടസ്സമുണ്ടാക്കാന്‍ പോലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി.
സമീപത്തെ ലോഡ്ജില്‍ താമസിച്ച ആളാണ് കാര്യാലയത്തിന്റെ മുന്‍വശത്ത് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാള്‍ കൂടെ താമസിക്കുന്ന മറ്റുള്ളവരെ വിളിച്ചുണര്‍ത്തി തീയണച്ചു. മുന്‍വശത്തെ ജനല്പാളിയും അകത്തുള്ള പത്രങ്ങളും വാരികകളും കത്തിക്കരിഞ്ഞു. പുറത്തുനിന്ന് മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചിടുകയായിരുന്നു. തീ പടര്‍ന്ന് കയറാന്‍ ജനല്‍ പാളികളിലും വാതിലുകളിലും പരിസരത്തും മണ്ണെണ്ണ ഒഴിച്ചിരുന്നു. തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ അപകടത്തിന് ഇടയാകുമായിരുന്നു.
സമീപത്തെ റേഷന്‍കടയിലെ മണ്ണെണ്ണ വീപ്പകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടാകാനും ലൈന്‍ കെട്ടിടം പൂര്‍ണ്ണമായി കത്തിനശിക്കാനും സാധ്യത ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ പോലീസെത്തി കാര്യാലയം അടച്ച് സീല്‍ ചെയ്തു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പ്രതികളെ ആരയെും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: