തിരുവനന്തപുരം: ചാരക്കേസില്‍ മാത്രമല്ല, പാമോലിന്‍ കേസിലും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ കുടുക്കാന്‍ കരുക്കള്‍ നീക്കിയ കോണ്‍ഗ്രസ് നേതാക്കളാരെന്ന ചോദ്യം സജീവമാകുന്നു. 1991-92ല്‍ കെ. കരുണാകരന് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പാമോലിന്‍ അഴിമതി ഉയര്‍ന്നുവന്നത്. അക്കാലത്ത് നിയമസഭയില്‍ കരുണാകരനെ ആക്രമിക്കാന്‍ പാകത്തിന് മന്ത്രിസഭാ തീരുമാനങ്ങള്‍ അടക്കമുള്ള ഫയലുകള്‍ പ്രതിപക്ഷത്തെ നേതാക്കന്മാര്ക്ക് എത്തിച്ചു കൊടുത്തത് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളാണെന്ന് സൂചനയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് ധനമന്ത്രി. ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയും.
ചാരക്കേസില്‍ കരുണാകരനെ കുടുക്കാന്‍ ഗൂഢാലോചന നടന്നിരുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് എം.എം. ഹസന് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പാമോലിന്‍ കേസിലും ഹസന് കുമ്പസാരത്തിനു മുതിരുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. 1991-92ല്‍ കരുണാകരന് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണവും കേസും.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടണ്ണിനു 392.25 ഡോളര്‍ വിലയുണ്ടായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടിവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. ഈ കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേര്‍ക്കും കുറ്റപത്രം നല്കി. ജസ്റ്റിസ് പി.കെ. ബാലചന്ദ്രനു മുന്പില് നല്കിയ കുറ്റപത്രത്തില്‍ പാമോലിന്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതില്‍ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലന്‍സ് ആരോപിച്ചു. ഡിസംബര്‍ 2010ല്‍ കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. എ.കെ. ആന്റണി മന്ത്രിസഭ കേസ് പിന്‍വലിക്കുവാന്‍ താല്പര്യപ്പെട്ടു എങ്കിലും വി.എസ്. അച്യുതാനന്ദന് മന്ത്രിസഭ കേസ് തുടര്‍ന്നു. കേസ് 2011 മാര്‍ച്ചില്‍ വീണ്ടും പരിഗണിക്കുകയും 2011 ആഗസ്റ്റില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
നിയമസഭയില്‍ പ്രതിപക്ഷം കരുണാകരനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി സമര്‍ഥമായ മൗനം പാലിച്ചു. വി.ജെ. തങ്കപ്പനും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമാണ് പ്രതിപക്ഷനിരയില്‍ നിന്ന് പ്രധാനമായും കേസ് അവതരിപ്പിച്ചത്. താന്‍ ഒന്നുമറിഞ്ഞില്ല എന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്നടക്കമുള്ള ഫയലുകള്‍ ഒന്നൊഴിയാതെ പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് കിട്ടുകയും ചെയ്തു. ഇങ്ങനെ ഫയലുകള്‍ കൈമാറിയത് ആരൊക്കെ എന്നു കൂടി ഹസ്സന് വെളിപ്പെടുത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: