തിരുവനന്തപുരം: കേരളത്തിന്റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വ്യവസായ- ഊര്‍ജ അഡീഷണല്‍ ചീഫ്സെക്രട്ടറിയാണ് പോള്‍ ആന്റണി. ഡോ.കെ.എം. ഏബ്രഹാം 31നു വിരമിക്കുന്ന ഒഴിവിലാണു നിയമനം.
കേന്ദ്ര ഡപ്യൂട്ടേഷനില്‍ ജോലി നോക്കുന്നവരും കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ കേരളത്തിലേക്കു മടങ്ങാന്‍ താല്പര്യം അറിയിക്കാത്തതിനാലാണ് 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന് അടുത്ത ജൂണ്‍ 27 വരെ സര്‍വീസുണ്ട്.
കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയില്‍ എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പോള്‍ ആന്റണി തൃശൂര്‍ കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗമാണ്. 34 വര്‍ഷമായി സിവില്‍ സര്‍വീസിലുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വൈദ്യുതി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
2011 മുതല്‍ 16 വരെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായി. 2000- 2005 കാലത്ത് കൊച്ചി സ്പെഷല്‍ ഇക്കണോമിക് സോണിന്റെ ഡവലപ്മെന്റ് കമ്മീഷണറായിരുന്നു. ഈ സമയത്ത് കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ ട്രസ്റ്റിയുമായിരുന്നു. കെഎസ്ഇബി ലിമിറ്റഡ് ചെയര്മാന് കം മാനേജിംഗ് ഡയറക്ടര്‍, വാണിജ്യനികുതി കമ്മിഷണര്‍, സപ്ലൈകോ എംഡി (നാലു വര്‍ഷം), വ്യവസായ-വാണിജ്യ ഡയറക്ടര്‍ (മൂന്നു വര്‍ഷം) എന്നീ ചുമതലകളും വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: