ന്യൂദല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ ബന്ധുക്കളെ പാക്കിസ്ഥാന് അപമാനിച്ച സംഭവത്തില്‍, ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് വിഷയം വ്യാഴാഴ്ച സഭയില്‍ വിശദീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യാഴാഴ്ച ഇതേക്കുറിച്ച് വിശദീകരിക്കുമെന്നാണ് വിവരം.
തിങ്കളാഴ്ച ബന്ധുക്കളുമായുള്ള സന്ദര്‍ശന സമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തിയത്. ഇത് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. ഒപ്പം, കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്നേ കുല്‍ഭൂഷണിന്റെ ഭാര്യയുടെ പക്കല്‍ നിന്നും താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരി വാങ്ങിച്ചുവെന്നും എന്നാല്‍ പിന്നീട് ഇത് തിരികെ നല്‍കിയില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ജാദവിന്റെ അമ്മയ്ക്ക് മാതൃഭാഷ സംസാരിക്കാന്‍ അനുവാദം നല്‍കാതിരുന്ന പാക്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന സ്ഥലത്തു നിന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാറ്റി നിര്‍ത്തിയെന്നും ഇതൊന്നും ഇന്ത്യയെ നേരത്തെ അറിയിച്ചിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തേക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: