പത്തനാപുരം: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റുമരിച്ച സംഭവം കൊലപാതകമാണന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. കഴിഞ്ഞദിവസം മരിച്ച പുന്നല ഇഞ്ചൂര്‍ തെക്കേക്കര അജിവിലാസത്തില്‍ രേവതി(28)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചത്. രേവതിയെ കരുതിക്കൂട്ടി ഭര്‍തൃമാതാവ് ശാന്ത അപായപ്പെടുത്താനാണ് സാധ്യതയെന്ന് അയല്‍വാസികള്‍ പറയുന്നു.
യുവതിയെ 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയാണ് നാട്ടുകാര്‍ കണ്ടത്. സംഭവ സമയത്ത് ഭര്‍ത്താവ് അജീഷ്കുമാര്‍ വീട്ടിലില്ലായിരുന്നു. ഭര്‍തൃമാതാവാണ് നാട്ടുകാരെ വിവരംഅറിയിച്ചത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നാണ് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയത്.
ഗുരുതരാവസ്ഥയിലായ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തു വരുകയായിരുന്നു. ബന്ധുക്കള്‍ പത്തനാപുരം പോലീസില്‍ പരാതിയും നല്കി.
രണ്ട് മുറി ഷെഡ്ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇത്രയും പൊള്ളലേറ്റിട്ടും ഷെഡിന് കാര്യമായ നാശമുണ്ടാകാത്തത് ബന്ധുക്കളില്‍ സംശയമുയര്‍ത്തുന്നു. വീട്ടില്‍ നിത്യവും വഴക്കായിരുന്നെന്നും ഭര്‍ത്താവ് അജീഷും ഭര്‍തൃമാതാവ് ശാന്തയും രേവതിയെ നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.
പൊളളലേറ്റ സമയത്ത് ഓടിയെത്തിയ അയല്‍വാസികളാണ് വെളളം ഒഴിച്ച് തീയണച്ചത്. വീട്ടിലുണ്ടായിട്ടും ഭര്‍തൃ മാതാവ് രേവതിയെ വഴക്കു പറയുകയാണ് ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു .
മൃതദേഹം പുന്നലയില്‍ കൊണ്ടു വന്നപ്പോള്‍ നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ശാന്തയും അജീഷും ഇവിടെ എത്തിയില്ല. അടൂര്‍ പറക്കോട്ടുള്ള യുവതിയുടെ വീട്ടിലെത്തിച്ചാണ് ഞയറാഴ്ച രാത്രിയോടെ സംസ്കാരം നടത്തിയത്.
ബന്ധുക്കളുടെ പരാതിയില്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേത്യത്ത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവിലാണ്. കേസ് സത്യസന്ധമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാങ്കോട് സ്വദേശികളായ കുടുംബം നാല് വര്‍ഷം മുമ്പാണ് പുന്നല ഇഞ്ചൂര്‍ ലക്ഷം വീട് കോളനിയില്‍ താമസം ആരംഭിച്ചത്. എട്ട് വര്‍ഷം മുമ്പാണ് രേവതിയെ അജീഷ് വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ നിര്‍ധന കുടുംബത്തിലെ അംഗമായ രേവതിയെ നിരന്തരം മര്‍ദിച്ചിരുന്നു. ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പരാതിയുമായി മുന്നോട്ട് പോകാനാണ് നട്ടുകാരുടെ തീരുമാനം. നാല് വയസുകാരന് ഉണ്ണിക്കുട്ടന് ഏക മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: