ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യ മൗനം വെടിയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. കുല്ഭൂഷണ് ജാദവിന്റെ ഭാര്യയുടെ താലിമാലവരെ അഴിച്ചുവാങ്ങിയ സംഭവം രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് എ.ഐ.എ.ഡി.എം.കെ ചൂണ്ടിക്കാട്ടി.
ജാദവിനെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാനിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രസ്താവന നടത്തുന്നത്.
ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ഡിസംബര്‍ 25 നാണ് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക് അധികൃതര്‍ അവസരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: