കോഴിക്കോട്: വ്യാജസത്യവാങ്ങ്മൂലം നല്കിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ധാര്‍മ്മികത മുന്‍നിര്‍ത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനും മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടണം. റിട്ട അദ്ധ്യാപകന് കൂടിയായ ഭര്‍ത്താവ് മുനിസിപ്പല്‍ ചെയര്മാന് ആയിരിക്കെയാണ് മന്ത്രി തന്റെ ആശ്രിതനാണെന്ന് സത്യവാങ്ങ് മൂലം നല്‍കിയത്.
വ്യാജസത്യവാങ്ങ്മൂലം നല്‍കുക മാത്രമല്ല റീഇമ്പേഴ്സ്മെന്റ് ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജരേഖകളും മന്ത്രി ഹാജരാക്കിയതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ കാണിക്കുന്നത്. ആനുകൂല്ല്യം ലഭിക്കുന്നതിനായി മന്ത്രി നല്കിയ പേരിലുള്ള ഒരു ആശുപത്രി തലശ്ശേരിയില്‍ ഇല്ല. സാമ്പത്തിക ലാഭത്തിനായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും വ്യാജരേഖകള്‍ ഉണ്ടാക്കുകയും പണം കൈപ്പറ്റുകയുമാണ് മന്ത്രി ചെയ്തിരിക്കുന്നത്.
അഴിമതി, വ്യാജരേഖ നിര്‍മ്മാണം, വ്യാജസത്യവാങ്ങ്മൂലം നല്കല്, സ്വജനപക്ഷപാതം എന്നിവയെല്ലാം മന്ത്രി ചെയ്തു. ഖജനാവില്‍ പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കൂടിയായ മന്ത്രി സാമ്പത്തിക ലാഭം നേടുന്നതിനായി നിയമ ലംഘനം നടത്തിയത്. മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന വക്താവ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: