തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെ മറിച്ചിടാന്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരുമായി ചേര്‍ന്ന് എല്‍ഡിഎഫ് ശ്രമം നടത്തിയിരുന്നെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു. തനിക്കും ഗൗരിയമ്മയ്ക്കും മന്ത്രിപദവിയും പണവുമാണ് ഇടതു മുന്നണി വാഗ്ദാനം ചെയ്തത്. രാഷ്ട്രീയ മൂല്യം മുറുകെ പിടിച്ചു ജീവിക്കുന്നതിനാല്‍ അത് നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് (രാജന്‍ബാബു) ഏഴാമത് സംസ്ഥാന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നവര്‍ക്കേ നിലനില്‍പ്പുണ്ടാകൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റേടത്തോടെ നേരിടാന്‍ ഇടതിനും വലതിനും സാധിക്കുന്നില്ല. പുന്നപ്ര വയലാര്‍ സമരത്തില്‍ രക്തസാക്ഷികളാക്കപ്പെട്ടവര് സാധാരണക്കാരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു.
പക്ഷെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങളിലൂടെ രക്തസാക്ഷികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കുമ്മനം പറഞ്ഞു.
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കേരളത്തിലെന്നാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ ഏഴ് പേര് ദളിതരാണ്. 3,800 ദളിത് പീഡനങ്ങളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, പി.സി. ജോര്‍ജ് എംഎല്‍എ, ശിവബോധാനനന്ദ സ്വാമികള്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാലരാമപുരം സുരേന്ദ്രന്, ജെഎസ്എസ് ജില്ലാ സെക്രട്ടറി മലയിന്‍കീഴ് നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: