മലപ്പുറം: മഞ്ചേരി നറുകര അമൃതവിദ്യാലയത്തില്‍ നടക്കുന്ന പെരിന്തല്‍മണ്ണ സംഘ ജില്ലയുടെ പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി സ്കൂളിന്റെ ഗേറ്റിന് മുന്നിലേക്ക് ബൈക്കിലെത്തിയ ഒരുസംഘം ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു. അതിന് ശേഷം പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ചിലര്‍ സ്കൂളിലെത്തി ക്യാമ്പിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു.
ക്യാംപ് ആര്‍ക്കും കാണാമെന്ന് വ്യക്തമാക്കി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും ഇവരെ ക്യാമ്പിലേക്ക് ക്ഷണിച്ചു. എന്നാല്‍ അതിന് തയ്യാറാകാതെ പ്രകോപനപരമായ രീതിയില്‍ ബഹളമുണ്ടാക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങളുണ്ടായില്ല.
എസ്ഡിപിഐ-എല്‍ഡിഎഫ് സഖ്യമാണ് ക്യാമ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്കൂളില്‍ നടക്കുന്ന ക്യാമ്പുകളും അമൃതാനന്ദമയി ദേവിയുടെ സന്ദര്‍ശന പരിപാടികളും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികളായ ടി.എ.റുവൈദ് ആലങ്ങാത്തൊടി, ടി.എ.ഷംസീര്‍ ആലങ്ങാത്തൊടി, അസൈന്‍ മൊടിത്തീരി, ഹുസൈന് മൊടത്തീരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ക്യാമ്പിന് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്കിയതും. സജീവ സിപിഎം പ്രവര്‍ത്തകരായ ഇവര്‍ക്കൊപ്പം പ്രശ്നമുണ്ടാക്കാന്‍ വന്ന മറ്റുള്ളവരാരും നറുകര സ്വദേശികളല്ലെന്ന് നാട്ടുകാര്‍ തന്നെ വ്യക്തമാക്കുന്നു.
മഞ്ചേരിക്കടുത്ത് മുള്ളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമയി ആശ്രമം നറുകരയിലെ സ്കൂളിന് സമീപം സ്ഥാപിക്കാന്‍ മഠം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രദേശവാസികളെന്ന വ്യാജേന പുറത്ത് നിന്ന് ആളുകളെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്യാമ്പ് ആക്രമിക്കാന്‍ നേതൃത്വം നല്കിയ നാലുപേര്‍ക്കെതിരെ ആര്‍എസ്എസ് ഭാരവാഹികള്‍ മഞ്ചേരി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: