പീരുമേട്: പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നതിന് അനുവാദം ചോദിച്ച് ഡാമിന്റെ ശില്പി ജോണ്‍ പെനി ക്വിക്കിന്റെ കുടുംബം. ഇതിനായി തേനി കളക്ടര്‍ക്ക് ശില്പിയുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍ അപേക്ഷ നല്കി. 14നാണ് പെനി ക്വിക്കിന്റെ ജന്മദിനം. ഇതിന്റെ ഭാഗമായി ജനുവരി 14 മുതല്‍ 16 വരെ തേനി ജില്ലയില്‍ ജോണിന്റെ കുടുംബത്തിലെ പിന്തലമുറക്കാര് എത്തുന്നുണ്ട്.
പിറന്നാള്‍ദിനം തമിഴ്നാട്ടിലെ അഞ്ച് ജില്ലയില്‍ ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്. തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലിലും കുടുംബാഗങ്ങള്‍ പങ്കെടുക്കും. തേനി കളക്ടര്‍ തമിഴ്നാട് സര്‍ക്കാരിനെ വിവരം അറിയിക്കുകയും ഇടുക്കി ജില്ലാകളക്ടര്‍ക്ക് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കുകയും ചെയ്തതായാണ് വിവരം. രണ്ട് സംസ്ഥാനങ്ങളുടെ അനുവാദം ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഡാം സന്ദര്‍ശിക്കുന്നതിന് അനുവാദം ലഭിക്കുകയുള്ളു. വറുതിയിലായിരുന്ന തമിഴ് ജനതയെ രക്ഷിച്ച ദൈവം എന്ന നിലയിലാണ് ഒരു വിഭാഗം ജനങ്ങള്‍ ജോണ്‍ പെനി ക്വിക്കിനെ കാണുന്നത്.
കുമളി-തേനി പാതയില്‍ കേരള അതിര്‍ത്തിയ്ക്ക് സമീപം തമിഴ്നാട് സര്‍ക്കാര്‍ ശില്പിയുടെ സ്മരണയ്ക്കായി സ്മാരകവും നിര്‍മ്മിച്ചിട്ടുണ്ട്. തേനി, മധുര, രാമനാഥപുരം, ദിണ്ഡികല്‍, ശിവഗംഗ എന്നീ ജില്ലകളിലാണ് മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് കൃഷി നടക്കുന്നത്. 130 കിലോമീറ്റര്‍ ദൂരെവരെ കനാലുവഴി വെള്ളം എത്തിക്കുന്നുണ്ട്. 8000 ഹെക്ടറിലധികം കൃഷിയിടത്തിലാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ ആഘോഷങ്ങള്‍ നടക്കുമ്പോഴും ഡാം പുതുക്കി നിര്‍മ്മിക്കണമെന്ന മലയാളികളുടെ ആവശ്യം എങ്ങുമെത്താതെ ഇഴയുകയാണ്.
പെനിക്വിക്കിന്റെ കഥ
ഇടുക്കി: ജോണ്‍ പെനിക്വിക്കെന്നാല് തമിഴ് ജനതയ്ക്ക് മണ്മറഞ്ഞ പുരട്ച്ചി തലൈവി ജയലളിത പോലെതന്നെ പ്രത്യേക വികാരമാണ്. വീടുകളില്‍ ദൈവത്തിന്റെ സ്ഥാനത്താണ് ചിത്രം വച്ച് ജനത ഇദ്ദേഹത്തെ ആരാധിക്കുന്നത്. പെരിയാര്‍, മുല്ലയാര്‍ (മുല്ലപ്പെരിയാര്‍) എന്നീ രണ്ട് നദികള്‍ ചേരുന്ന സ്ഥലത്ത് 1885 ഓടെയാണ് ജോണ്‍ പെനി ക്വിക്കിന്റെ നേതൃത്വത്തില്‍ അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങുന്നത്.
ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. രണ്ട് തവണ അണക്കെട്ട് വെള്ളം കൊണ്ടുപോയെങ്കിലും നാട്ടിലെ സ്വന്തം സ്ഥലം അടക്കം വിറ്റ് ജോണ്‍ പെനി ക്വിക്ക് 1895ല്‍ മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 104 ലക്ഷം രൂപയായിരുന്നു ചിലവ്. ഇത് വറുതിയില്‍ കഴിഞ്ഞിരുന്ന അഞ്ച് ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് പുതുജീവന്‍ നല്‍കിയത്.
കുടിവെള്ളത്തിനും കൃഷിയ്ക്കുമായി കൊണ്ടുപോയിരുന്ന വെള്ളം 1970ലെ അച്ചുതമേനോന് സര്‍ക്കാരാണ് വൈദ്യുതി ഉത്പാദനത്തിന് കൂടി അനുവദിച്ച് കരാറില്‍ ഭേദഗതി വരുത്തിയത്. മറ്റ് ചില തെറ്റായ തീരുമാനങ്ങള്‍കൂടി കരാറില്‍ ഉള്‍പ്പെടുത്തിയതാണ് പിന്നീട് ഇന്നും തുടരുന്ന തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്. നാലിടങ്ങളിലാണ് ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: