തിരുവനന്തപുരം: ആധ്യാത്മികാചാര്യന്മാരെ കമ്മ്യൂണിസ്റ്റ് ഏകാധിപതികളോട് തുലനം ചെയ്യാനുള്ള സിപിഎം ശ്രമത്തെ ഭാരതീയ വിചാരകേന്ദ്രം അപലപിച്ചു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സമഗ്രപരിവര്ത്തനത്തിനും ദേശീയചേതനയെ ഉണര്‍ത്തുകയും മതവും ആത്മീയതയുമാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനമെന്ന് ഉദ്ഘോഷിക്കുകയും ചെയ്ത സന്ന്യാസിശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദന്.
സ്വാമിയെപ്പോലുള്ള തപോനിഷ്ഠരെ കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ക്കൊപ്പം തുലനം ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത് അവരുടെ സ്മരണയെ അവമതിക്കലാണെന്ന് ഭാരതീയ വിചാരകേന്ദ്രം പ്രമേയത്തില്‍ കുറ്റപ്പെടുത്തി. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം ‘വിവേകാനന്ദസ്പര്‍ശം’ എന്ന പേരില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ രജതജൂബിലി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശ്രീശങ്കരാചാര്യരെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ദേശീയതയെയും ചാലകശക്തിയായ ആദ്ധ്യാത്മികാചാര്യന്മാരെയും അംഗീകരിക്കാനും ബഹുമാനിക്കാനും കമ്മ്യൂണിസ്റ്റുപാര്‍ട്ടി തയ്യാറാകുന്നതിന്റെ സൂചനയായി ഈ പരിപാടികളെ കണക്കാക്കാമോ?
1989 ല്‍ ശ്രീശങ്കരാചാര്യരുടെ 1200-ാം ജയന്തിയോടനുബന്ധിച്ച് കാലടിയില്‍ നടന്ന സെമിനാറില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസ്താവിച്ചത് ശ്രീശങ്കരനായിരുന്നു ഭാരതത്തിന്റെ ശാസ്ത്രീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് തടസ്സം നിന്നിരുന്നത് എന്നാണ്. സ്വാമി വിവേകാനന്ദ ജന്മശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരിയില്‍ നിര്‍മിച്ച വിവേകാനന്ദസ്മാരകത്തിന് സഹായധനം നല്കാന് വിസമ്മതിച്ച ഏക സംസ്ഥാന സര്‍ക്കാര്‍ ഇഎംഎസ് നേതൃത്വം നല്കിയ കേരള സര്‍ക്കാരായിരുന്നു.
ഇപ്പോള്‍ പിണറായി വിജയന് വിവേകാനന്ദനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശ്രീശങ്കരനെ പ്രകീര്‍ത്തിക്കുന്നതിന്റെയും അര്‍ഥമെന്താണ്? ഇ.എം.എസ്സിന് തെറ്റുപറ്റിയെന്നാണോ ? എങ്കില്‍ അക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കുകയും ഈ ആദ്ധ്യാത്മാകാചാര്യന്മാരോട് കാലങ്ങളായി കാണിച്ച അനാദരവിന് ജനങ്ങളോട് മാപ്പുപറയുകയും വേണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെട്ടു.
‘ക്ഷേത്ര കമ്മറ്റികളില്‍ കടന്നുകൂടുന്നത് ദുരുദ്ദേശത്തേടെ’
തിരുവനന്തപൂരം: ക്ഷേത്രങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണെന്നും കാവുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടേണ്ടതാണെന്നും പ്രചരിപ്പിച്ചു നടന്ന സഖാക്കള്‍ ഇപ്പോള്‍ ദുരുദ്ദേശത്തോടെ ക്ഷേത്രകമ്മിറ്റികളില്‍ കടന്നുകൂടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്ഷേത്രസങ്കേതങ്ങളെ സംഘര്‍ഷഭൂമികളാക്കി വിശ്വാസികളെ അകറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം ഒളിയാക്രമണങ്ങളെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസമ്മേളനം വിലയിരുത്തി.
ഇക്കൂട്ടര്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ നടത്തുന്ന കൈയേറ്റം തികച്ചും വിവേചനപരവും ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണവുമാണ്. ഇതിനെതിരെ മുഴുവന്‍ ദേശസ്നേഹികളും ജനാധിപത്യവിശ്വാസികളും ശബ്ദമുയര്ത്തണമെന്നു ഭാരതീയവിചാരകേന്ദ്രം പ്രതിനിധിസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് ഡോ. എം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ വി. പ്രസന്നകുമാര്‍ വിശിഷ്ടാതിഥിയായി. പി. വേണുഗോപാല്‍(ആലപ്പുഴ), അഡ്വ എന്‍. അരവിന്ദന്(മലപ്പുറം) എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഐസിഎച്ച്ആര്‍ മെമ്പര്‍ ഡോ. സി.ഐ. ഐസക്ക്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, ഡോ കെ.സി. അജയകുമാര്‍, വി. മഹേഷ്, എസ്. രാജന്‍പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമാപനച്ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: