ഇടുക്കി: വാഗമണ്‍ കോലാഹലമേട്ടിലെ പൈന്മരക്കാട് സന്ദര്‍ശിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി) അനധികൃത പാസ് ഏര്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു. തങ്ങളുടെ കീഴിലുള്ള സ്ഥലം കൈയേറിയ നടപടിക്കെതിരെ വനംവകുപ്പ് നേരിട്ട് രംഗത്തെത്തി കഴിഞ്ഞു.
കഴിഞ്ഞ 23ന് ബിജിമോള്‍ എംഎല്‍എയാണ് ഇവിടെ ടിക്കറ്റ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തത്. കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കീഴിലെ അയ്യപ്പന്‍കോവില്‍ ഡിവിഷണില്പ്പെടുന്ന സ്ഥലമാണ് പൈന്‍വാലി എന്നറിയപ്പെടുന്ന ഈ സംരക്ഷിത വനമേഖല. എംഎല്‍എ ചെയര്‍മാനായ താലൂക്കിലെ ഡിഎംസി കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പൈന്‍വാലി സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്നാണ് ഡിറ്റിപിസിയുടെ വാദം. എന്നാല്‍ തങ്ങളുടെ അനുമതി ഇല്ലാതെ പാസ് വാങ്ങി വനംവകുപ്പിന് ലഭിക്കേണ്ട വരുമാനം തട്ടിയെടുക്കുന്നുവെന്നാണ് മറുപക്ഷം. ജനവാസ മേഖലയായതിനാല്‍ വഴിയില്‍ ഗേറ്റ് വയ്ക്കുകയെന്നത് പ്രായോഗികമല്ല ഇത് മുതലെടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ തന്നെ ഏതാണ്ട് 1.7 ലക്ഷത്തോളം രൂപ ഇവിടെനിന്നും ഡിറ്റിപിസിയ്ക്ക് വരുമാനം ലഭിച്ചതായാണ് വിവരം. സ്വകാര്യ ഭൂമിയിലാണ് നിലവില്‍ കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. സ്ഥലത്ത് പാസ് ഏര്‍പ്പെടുത്തിയപ്പോള്‍ വേണ്ട പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്.
കളക്ടറുമായി ബന്ധപ്പെടും
ഇത്തരമൊരു നീക്കം തന്റെയടക്കം അനുമതി ഇല്ലാതെയാണെന്നും സംഭവത്തില്‍ പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ കളക്ടറുമായി ബന്ധപ്പെടുമെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് മറ്റാര്‍ക്കും പാസ് വച്ച് ആളെ കയറ്റാന്‍ നിയമം അനുശാസിക്കുന്നില്ല. ഇത് വനംവകുപ്പ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം പൈന്ക്കാടിന്റെ സംരക്ഷണം
തങ്ങളുടെ ലക്ഷ്യം പൈന്മരക്കാടുകളുടെ സംരക്ഷണം മാത്രമാണെന്നും ഇതിനായാണ് ഇത്തരമൊരു നീക്കമെന്നുമാണ് ഡിറ്റിപിസി ചെയര്മാന് ജയന് പി വിജയന് പറഞ്ഞത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെ പെരുകുകയാണ്. ഇത് ഒഴുവാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും അടക്കം ആറ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വനംവകുപ്പ് പ്രതിനിധി പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്, ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് തന്നെ ഇതുവരെ നേരിട്ട് ആരും അറിയിച്ചിട്ടില്ലെന്നും ജയന് പി വിജയന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: