നിയമസഭാ സാമാജികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് തിരിച്ചുവാങ്ങാനുള്ള അവകാശമുണ്ട്. എന്നാല്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ. ശൈലജ തനിക്ക് കണ്ണട വാങ്ങിയതിന്റെയും, ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സയുടെയും ചെലവ് സര്‍ക്കാരില്‍നിന്നു തിരിച്ചുവാങ്ങിയത് വിവാദമായിരിക്കുകയാണ്.
28,800 രൂപയുടെ കണ്ണടയാണ് ആരോഗ്യ മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വാങ്ങിയത്. ഭര്‍ത്താവിന്റയും അമ്മയുടെയും ചികിത്സാ ചെലവിന്റെ പേരില്‍ റീഇംബേഴ്സ്മെന്റ് ചട്ടങ്ങള്‍ അനുവദിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചെലവും എഴുതി വാങ്ങിയിരിക്കുന്നു. ഭര്‍ത്താവ് തൊഴില്‍രഹിതനാണെന്നും, തന്നെ മാത്രം ആശ്രയിച്ചു കഴിയുകയാണെന്നും സത്യവാങ്മൂലം നല്കിയിരിക്കുന്നു. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്കരന് വിരമിച്ച അദ്ധ്യാപകനാണ്. ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പഞ്ചനക്ഷത്ര സൗകര്യമുള്ള സ്യൂട്ട് റൂമുകളില്‍ ദിവസങ്ങളോളം താമസിച്ചതിന്റെ ചെലവും ഖജനാവില്‍നിന്ന് തിരിച്ചുവാങ്ങിയിരിക്കുന്നു!
‘ജനം’ ചാനല്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ ശാക്തീകരിക്കണമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വാദിക്കുന്ന ഇടതു സര്‍ക്കാരിലെ മന്ത്രിയുടെ കുടുംബമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടിയത്. സര്‍ക്കാരിന് സമര്‍പ്പിച്ച ചികിത്സാ രേഖകള്‍ വ്യാജമാണെന്ന ആരോപണമുയര്‍ന്നിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ തെറ്റായ ബില്ലാണ് നല്കിയതെങ്കില് അത് സാക്ഷ്യപ്പെടുത്തി ഖജനാവില്‍ നിന്ന് പണം തിരികെ നല്കാന് മന്ത്രി ഒപ്പിട്ട് നല്കിയിരിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ ലളിത ജീവിതം നയിക്കണമെന്ന് പ്രമേയം പാസ്സാക്കുകയും, മോണ്ട് ബ്ലാങ്ക് പേന ഉപയോഗിച്ചതിന് യുവ രാജ്യസഭാംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെക്കുറിച്ച് മഹത്വം പറയുന്ന സിപിഎമ്മിലാണ് ഇതൊക്കെ നടക്കുന്നത്.
വിലകൂടിയ ഭക്ഷണം കഴിച്ചതിന്റെ ചെലവാണ് ചികിത്സാ ചെലവില്‍ ഉള്‍പ്പെടുത്തി മന്ത്രി തിരിച്ചുവാങ്ങിയിരിക്കുന്നത്. ഒരു കപ്പ് കഞ്ഞിക്ക് വില 90 രൂപ! അപ്പോള്‍ ആരോഗ്യരക്ഷയല്ല സുഖചികിത്സയായിരുന്നുവെന്ന് വ്യക്തം. മൂന്നുലക്ഷത്തി എണ്‍പതിനായിരത്തിലേറെ രൂപയാണ് ഖജനാവില്‍ നിന്ന് തിരിച്ചുവാങ്ങിയത്. സ്വന്തം കുടുംബത്തിന്റെ ചികിത്സാ ചെലവില്‍ പോലും ഇത്തരം കൃത്രിമങ്ങള്‍ കാണിച്ചതിലൂടെ ആരോഗ്യമന്ത്രി അപഹാസ്യയായിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വിലകൂടിയ കണ്ണട വാങ്ങിക്കാന്‍ മന്ത്രിക്ക് ഏതു ചട്ടപ്രകാരമാണ് അനുവാദം നല്‍കിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇഎസ്ഐ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ പേവാര്‍ഡിന്റെ ചെലവു പോലും തിരിച്ചു നല്‍കാറില്ല. ഇത്രയും കര്‍ശനമായ ചട്ടങ്ങള്‍ സാധാരണക്കാരന് ബാധകമാക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കുകയാണ്.
തുകയുടെ വലിപ്പച്ചെറുപ്പമല്ല അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മാനദണ്ഡം. സ്വജനപക്ഷപാതം വഴി സര്‍ക്കാരിന് നഷ്ടമുണ്ടായോ എന്നതും പരിഗണിക്കപ്പെടേണ്ടതില്ല. ഭരണഘടനാ പദവി ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഭരണഘടനയെ അപമാനിക്കലാണ്. ജനാധിപത്യ സംവിധാനങ്ങള്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗിക്കുന്നത് അഴിമതിയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കേരളത്തിലെ മാധ്യമ സമൂഹവും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും മൗനം ദീക്ഷിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നലപാട് വ്യക്തമാക്കണം. ധാര്‍മ്മികത കമ്യൂണിസ്റ്റ് നിഘണ്ടുവിലില്ലായിരിക്കാം. എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനം കമ്യൂണിസ്റ്റ് മന്ത്രി നടത്തിയാലും അത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎമ്മും മന്ത്രിയും മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: