എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്കുമായുള്ള ‘ജന്മഭൂമി’യിലെ അഭിമുഖത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ട്. ചിലതിനോട് യോജിക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ എഞ്ചീനീയറിങ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ആ മേഖലയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല നിലവില്‍ വന്നതെന്നും, അതിന് സഹായമാകുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചുമുന്നേറാനാണ് ഇയര്‍ബാക്ക് സംവിധാനം കൊണ്ടുവന്നതെന്നും ഡോ. കുഞ്ചെറിയയെപ്പോലെ ഞങ്ങളും അംഗീകരിക്കുന്നു. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം ഇയര്‍ബാക്ക് മാറ്റാനായിരുന്നു എന്ന പരാമര്‍ശം സത്യത്തിന് നിരക്കുന്നതല്ല.
യഥാര്‍ത്ഥത്തില്‍ എബിവിപി ഉള്‍പ്പെടെയുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥി സംഘടനകളും ഇയര്‍ബാക്കിന് എതിരല്ല. എന്നാല്‍ യൂണിവേഴിസിറ്റിയുടെ കഴിവുകേടുകള്‍ ഇയര്‍ബാക്ക് എന്ന മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്.
2016 ഡിസംബര്‍ 13,14 തീയതികളില്‍ നടന്ന പരീക്ഷ മുടക്കിയുള്ള സമരത്തിലേക്ക് വരാം. ഡിസംബര്‍ ആദ്യവാരം നടക്കേണ്ട ഒന്ന്, മൂന്ന്, സെമസ്റ്ററുകളുടെ പരീക്ഷ, യൂണിവേഴ്സിറ്റി അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ജനുവരി മാസത്തിലേക്ക് മാറ്റാന്‍ ധാരണയായത്.
പരീക്ഷ ഡിസംബറില്‍ ഉണ്ടാവില്ലെന്ന് പ്രോ. വൈസ് ചാന്‍സലര്‍ നേരിട്ടു പറയുകയും, അദ്ദേഹത്തെ ഉദ്ധരിച്ച് മലയാളത്തിലേയും ഇംഗ്ലീഷിലേയും പ്രധാന അച്ചടി മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തു. സ്വാഭാവികമായും എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍, മറ്റു സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതേ സമയത്താണ് സര്‍വകലാശാല പുതിയ നോട്ടിഫിക്കേഷന്‍ ഡിസംബര്‍ 13,14 തീയതികളില്‍ ഇറക്കിയത്.
ഇവിടെ ആരാണ് തെറ്റുകാര്‍? സര്‍വകലാശാലയുടെ നിര്‍ദ്ദേശപ്രകാരം വീടുകളിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളോ? അതോ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വീട്ടിലേക്കും വിദേശത്തേക്കും പറഞ്ഞയച്ച സര്‍വകലാശാലയോ? ഇവിടെ രസകരമായ മറ്റൊരു കാര്യം, ഇതിനെക്കുറിച്ച് കോളജ് അദ്ധ്യാപകര്‍ക്ക് വലിയ ധാരണയൊന്നും ഇല്ലായിരുന്നു എന്നതാണ്. സ്കൂള്‍ കുട്ടികളെ മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും സങ്കലനവും വ്യവകലനവും പഠിപ്പിക്കുന്നതുപോലെയാണ് എഞ്ചീനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍ക്കുലസ്. കൂട്ടാനും കുറയ്ക്കാനും പഠിപ്പിക്കാതെ പത്താം ക്ലാസ്സോ, കാല്‍ക്കുലസ് പഠിക്കാതെ എഞ്ചീനീയറിങ്ങോ പാസ്സാവാനാവില്ല. 2015 ല്‍ കാല്‍ക്കുലസിന്റെ ആറു മൊഡ്യൂളുകളില്‍ ചിലത് പഠിപ്പിച്ചു കഴിഞ്ഞപ്പോഴാണ് അവസാന രണ്ടു മൊഡ്യൂളുകള്‍ പരീക്ഷയ്ക്ക് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
ഈ അറിയിപ്പ് എല്ലാ കോളജുകളിലും എത്തിയതുമില്ല. അവസാനം അദ്ധ്യാപകരില്‍ ഈ മാറ്റം ഉണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ല. ധാരാളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിനര്‍ത്ഥം എഞ്ചീനീയറിങ് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വിഷയത്തിന്റെ സിലബസ്സ് തയ്യാറാക്കുന്നതില്‍പോലും വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ തെറ്റുകാരാവുന്നത് എങ്ങനെ?
ഇതിന്റെയൊക്കെ അടിസ്ഥാനകാരണം വിദ്യാര്‍ത്ഥികളുടെ സിലബസ് തീരുമാനിക്കുന്നതിനാവശ്യമായ ഒരു ബോര്‍ഡ് ഓഫ് സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് ഇല്ലായെന്നതാണ്. ഓര്‍ത്തുനോക്കണേ, കേരളത്തിലെ നൂറ്റിയമ്പതില്‍പരം എഞ്ചീനീയറിങ് കോളേജിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴ്സിന്റെ സിലബസ് തയ്യാറാക്കുന്നതിനുള്ള ബോഡിപോലും നിലവില്‍ സര്‍വകലാശാലക്കില്ല. എന്തു വലിയ തെറ്റാണിത്?
ഇങ്ങനെ ആരൊക്കെയോ, അടിസ്ഥാന വിഷയങ്ങളില്‍പോലും അവര്‍ക്കുതോന്നുന്ന രീതിയില്‍ തയ്യാറാക്കുന്ന സിലബസ് പഠിക്കാനാണോ വിദ്യാര്‍ത്ഥികള്‍ കോളേജിലേക്കു വരുന്നത്?
വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പറയാനുള്ള ഒരു ഗ്രീവന്‍സ് സെല്‍ പോലും യൂണിവേഴ്സിറ്റിയില്‍ ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രശ്നം. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം വേണ്ട രീതിയില്‍ അധികൃതരിലേക്ക് എത്തുന്നില്ലായെന്നതും സത്യംതന്നെ. എന്നാല്‍ ഇതിനെയെല്ലാം മുതലെടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഒരു ഉദാഹരണം നോക്കാം: സര്‍വകലാശാല മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം 4,6,8 സെമസ്റ്ററുകളിലാണ് ഇയര്‍ബാക്ക് നടപ്പിലാക്കേണ്ടിയിരുന്നത്. (ഇതിനെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തിട്ടില്ല) ഇയര്‍ബാക്കാവുന്നതിന് മുമ്പ് ഒരു റഗുലര്‍ പരീക്ഷയും രണ്ടു സപ്ലിമെന്ററി പരീക്ഷകളും നടത്തുകയും ചെയ്യും. പക്ഷേ സ്വന്തം മെല്ലെപ്പോക്കുനയം കാരണം സര്‍വകലാശാലയ്ക്ക് രണ്ട് സപ്ലിമെന്ററി പരീക്ഷകള്‍ നടത്താനായില്ല. പക്ഷേ ഇയര്‍ബാക്ക് ആക്കുകയും വേണം. സ്വഭാവികമായും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ഏര്‍പ്പെടുകയും വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്തുണ നല്‍കുകയും ചെയ്തു. ഇവിടെയും ഒരു വിദ്യാര്‍ത്ഥി സംഘടനപോലും ഇയര്‍ബാക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ല. പകരം വീണ്ടും അവസരം നല്‍കണമെന്നും, ക്രഡിറ്റ് കുറയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
2017 നവംബര്‍ എട്ടിന് വിദ്യാഭ്യാസ മന്തിയുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടക്കുകയും സര്‍വകലാശാല അധികൃതര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കേള്‍ക്കാനുള്ളത് മുഴുവന്‍ കേട്ടതിനുശേഷം തീരുമാനമെടുക്കുകയും ചെയ്തു.
ചര്‍ച്ചയില്‍ 5, 7 സെമസ്റ്ററുകളിലേക്കായി ഇയര്‍ബാക്ക് ചുരുക്കുകയും, ക്രഡിറ്റ് യഥാക്രമം 26,52 എന്നിങ്ങനെ ആക്കുകയും ചെയ്തു. ഇതാണ് ഇയര്‍ബാക്ക് സിസ്റ്റത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കപ്പെട്ടുവെന്ന് വൈസ് ചാന്‍സലര്‍ പറയുന്നതിനാസ്പദമായ തീരുമാനം.
ഇവിടെ സത്യത്തില്‍ ആരാണ് വെള്ളം ചേര്‍ത്തത്? മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം പരീക്ഷകള്‍ നടത്താതിരുന്നത് ആരാണ്? ഉത്തരം പ്രബുദ്ധരായ ജനങ്ങള്‍ പറയട്ടെ.
ഇതൊക്കെ സംഭവിക്കുമ്പോഴും അവശ്യഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍വകലാശാലക്കൊപ്പം തന്നെയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഇയര്‍ബാക്ക് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അങ്ങനെ വേണമെന്ന് ഒരു വിദ്യാര്‍ത്ഥി സംഘടനപോലും ആവശ്യപ്പെട്ടില്ല.
2017 നവംബറില്‍ വിദ്യാഭ്യാസ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ വന്നതിനുശേഷമുള്ള സമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.
ഇവിടെ അവനവനിലേക്ക് തന്നെ ഒരെത്തിനോട്ടം ആവശ്യമാണ്. കുറ്റപ്പെടുത്തലുകളും പകപോക്കലുകളും നിര്‍ത്തി പരസ്പര വിശ്വാസത്തോടെയുള്ള ചര്‍ച്ചകളും അവലോകനങ്ങളും വേണം. അതില്‍ സര്‍വകലാശാല പരാജയപ്പെട്ടതുകൊണ്ടാണല്ലോ വിദ്യാഭ്യാസമന്ത്രിതന്നെ ഓരോ സെമസ്റ്ററിന്റെയും തുടക്കത്തില്‍ ചര്‍ച്ച വിളിക്കാമെന്ന് പറഞ്ഞത്.
വിദ്യാഭ്യാസ രംഗത്തെ മുന്നോട്ടു നയിക്കുന്ന, സാമൂഹ്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഏതുതരം ചര്‍ച്ചകള്‍ക്കും എബിവിപി തയ്യാറാണ്.
(എബിവിപി സംസ്ഥാനസെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 9400050608)
പ്രതികരിക്കാൻ ഇവിടെ എഴുതുക: