ആലപ്പുഴ: കുട്ടനാട്ടില്‍ അടക്കം ആലപ്പുഴ ജില്ലയിലെ കാര്‍ഷികമേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷം, തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ പുഞ്ചക്കൃഷി അവതാളത്തില്‍. എന്നാല്‍ ജില്ലയില്‍ നിന്ന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി വിഹിതം അടയ്ക്കുന്നത് 1,07,023 തൊഴിലാളികള്‍.
ഇവരില്‍ പകുതി പേരെങ്കിലും പാടത്ത് പണിക്കിറങ്ങിയാല്‍ തന്നെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകും. പുഞ്ചക്കൃഷിക്ക് വിതയെറിഞ്ഞ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലാണ് തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ വലയുന്നത്. ഈ മേഖലകളില്‍ ഏതാണ്ട് ഒരേ സമയങ്ങളിലാണ് വിത തുടങ്ങിയത്. എല്ലാ പാടശേഖരങ്ങളിലും ഒരേ സമയങ്ങളിലാണ് വിതയോടനുബന്ധിച്ചുള്ള പണികള്‍ നടക്കേണ്ടത്. അതിനാല്‍ ആവശ്യത്തിനുള്ള തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടായി.
പറിച്ചുനടീല്‍, കള പറിക്കല്‍, മരുന്നടി, വെള്ളംകയറ്റല്‍, ഇറക്കല്‍, എന്നീ പണികളാണ് ഇപ്പോള്‍ നടക്കേണ്ടത്. ഈ ജോലികളാകട്ടെ യന്ത്രവത്കൃതമല്ലാത്തതിനാല് മനുഷ്യപ്രയത്നം ആവശ്യമാണ്. പഞ്ചായത്തുകള്‍ കൃഷിഭവനുകളുമായി സഹകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് മാത്രം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതി പറയുന്നു.
ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആകെ എണ്ണം കാല്കോടിയോളമാണ്. നാട്ടുകാരായ തൊഴിലാളികള്‍ പാടത്തിറങ്ങാന്‍ തയ്യാറല്ലെങ്കിലും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മുന്നിലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പാടശേഖരങ്ങളില്‍ പണിയെടുക്കാന്‍ നാമമാത്രമായി പോലും നാട്ടുകാരായ തൊഴിലാളികളെ കിട്ടാനില്ല.
വിത്ത് വിതയ്ക്കല്‍ മുതല്‍ കൊയ്ത്ത് വരെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മറ്റ് അന്യസംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കുട്ടനാട്ടില്‍ കൊയ്ത്തും മെതിയും മുടങ്ങുന്ന ദുരവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇത്രയധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യം നേടുന്നുണ്ടെന്ന വിരോധാഭാസം.
ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും കര്‍ഷകത്തൊഴിലാളി സംഘടനയുടെ സമരപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതില്‍ ഒതുങ്ങുകയാണ് ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും തൊഴില്‍. കെഎസ്കെടിയു അടക്കമുള്ള സംഘടനകള്‍ തങ്ങളുടെ ശക്തിയും സ്വാധീനവും കാണിക്കുന്നതിനായി ഇത്തരം വ്യാജത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണ്.
എന്നാല്‍ യാതൊരു ആനുകൂല്യവും ലഭിക്കാതെയാണ് ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ പാടശേഖരങ്ങളില്‍ പണിയെടുക്കുന്നത്. പാടത്ത് പണിയെടുക്കാന്‍ അന്യസംസ്ഥാനക്കാരും, ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടാന്‍ ഇവിടുത്തെ തൊഴിലാളികളും എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: