ന്യൂദല്‍ഹി: ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍ സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ച ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി നിയമവിരുദ്ധമെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.
ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രത്യേകം അന്വേഷണമാണ് നടത്തുന്നത്. ബാങ്കിങ്, സഹകരണ നിയമങ്ങളുടെ ലംഘനം നടെന്നന്ന ആരോപണം പരിശോധിക്കാന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരോട് ഉടന്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാനും ഹവാലാ ഇടപാടുകള്‍ക്കുമായാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതി.
ഇസ്ലാമിക വിശ്വാസപ്രകാരം പലിശയില്ലാതെ, പ്രവര്‍ത്തിക്കുന്ന ബാങ്കിങ് സംവിധാനമാണ് ശരീഅത്ത് ബാങ്കിങ് അഥവാ ഇസ്ലാമിക് ബാങ്കിങ്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് കഴിഞ്ഞ നവംബറില്‍ ആര്‍ബിഐ വ്യക്തമാക്കി. ഇസ്ലാമിക് ബാങ്കിങ് പ്രായോഗികമല്ലാത്തതിനാല്‍ സൊസൈറ്റി രൂപീകരിക്കുകയാണ് സിപിഎം ചെയ്തത്.
1969ലെ സംസ്ഥാന സഹകരണ സൊസൈറ്റി നിയമമനുസരിച്ചാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാരിന് കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്സിനാണ് നിയന്ത്രണാധികാരം. ആര്‍ബിഐയെ മറികടക്കാന്‍ ബാങ്കിങ് നിയമത്തിന്റെ പരിധിയില്പ്പെടാതെ സംസ്ഥാന സര്‍ക്കാരിലെ സ്വാധീനമുപയോഗിച്ച് സൊസൈറ്റി ആരംഭിച്ചെന്ന ആരോപണം അതിനാല്‍ ധനമന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്.
നോട്ട് റദ്ദാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നിബന്ധനകള്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു. കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള പുതിയ നീക്കമാണ് ഇപ്പോഴത്തെ സൊസൈറ്റിയുടെ ലക്ഷ്യമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഗൗരവമുള്ളത്
സൊസൈറ്റി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ആശങ്ക പ്രകടിപ്പിച്ചത് അതീവ ഗൗരവമുള്ളതാണെന്ന് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ‘ജന്മഭൂമി’യോട് പ്രതികരിച്ചു. വേണ്ടത്ര ആലോചനയില്ലാതെയാണ് സൊസൈറ്റി രൂപീകരിച്ചതെന്ന സംശയം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.
ഇപ്പോഴത്തെ ‘പ്രത്യേക സാഹചര്യ’ത്തില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൊസൈറ്റിക്ക് അനുകൂല നിലപാടെടുത്തിട്ടുണ്ടാകാമെന്നും ഇത് പിന്നീട് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സഹകരണ നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ലംഘിക്കപ്പെട്ടതിന്റെ സൂചനയായാണ് ധനമന്ത്രാലയം കരുതുന്നത്.
പൂട്ടിയാലും രാഷ്ട്രീയ നേട്ടം
മുന്നൊരുക്കമില്ലാതെ, നിയമം ലംഘിച്ചാണ് സൊസൈറ്റി ആരംഭിച്ചതെന്ന് നിരവധി കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുസ്ലിം മതവിഭാഗങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് തുടങ്ങിയ ഹലാല്‍ ഫായിദ പൂട്ടിയാലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
നിയമലംഘനം തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് മുസ്ലിം വിരുദ്ധ നിലപാടായി ചിത്രീകരിച്ച് വോട്ടുറപ്പിക്കുകയാണ് സിപിഎം ലക്ഷ്യം. ”ഞങ്ങള്‍ മുസ്ലിം വിശ്വാസികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുസ്ലിം വിരുദ്ധരായ ബിജെപി സര്‍ക്കാര്‍ തടയുന്നു”. ഇതാകും സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: