മാഹി: തലശ്ശേരി മാഹി ബൈപ്പാസ് പദ്ധതിക്ക് തുരങ്കം വെച്ച് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് മാഹിയിലെയും കേരളത്തിലെയും കോണ്‍ഗ്രസ്സ് നേതൃത്വമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
മാഹി ബൈപ്പാസിന് തുരങ്കം വെച്ചവര്‍ തന്നെ മാഹിയില്‍ നഷ്ട പരിഹാരം വിതരണം ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പരിഹാസ്യതയും കാപട്യവും ജനം തിരിച്ചറിയുന്നുണ്ട്. നാല് പതിറ്റാണ്ടോളം കാലം മാഹിയിലെയും അഴിയൂരിലെയും ഭൂവുടമകള്‍ അനുഭവിച്ച യാതനയ്ക്കും കഷ്ടപ്പാടിനും ദുരിതത്തിനും കണ്ണീരിനും കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ അവരോട് മാപ്പ് പറയണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. മാഹി ബൈപ്പാസ് ഭൂവുടമകളുടെ നഷ്ടപരിഹാര വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോണ്‍ഗ്രസ്സിന്റെ കപട രാഷ്ടീയത്തിനെതിരെ പളളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ നടന്ന വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെയും മാഹിയുടെ വികസനത്തിന്റെ നാഴികക്കല്ലായ മാഹി ബൈപ്പാസ് തടഞ്ഞവര്‍ക്ക് കാലം മാപ്പ് തരില്ല. ന്യൂനപക്ഷം വരുന്ന വ്യാപാര പ്രമാണിമാര്‍ക്ക് വേണ്ടിയായിരുന്നു ഈ ശ്രമം.
മുഴപ്പിലങ്ങാട് നിന്ന് കോടിയേരി വരെ പൂര്‍ത്തിയായ സ്ഥലമെടുപ്പ് അതിനപ്പുറം മാഹി കടക്കേണ്ടതില്ലെന്ന് ചിലര്‍ തീരുമാനമെടുത്തിരുന്നു. മാഹിയെയും അഴിയൂരിനെയും ഒഴിവാക്കി മറ്റ് ചില പ്രദേശങ്ങളിലൂടെ ബൈപ്പാസ്സ് കടന്ന് പോകുന്നതിനുള്ള നിവേദനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പൊതുമരാമത്ത് മന്ത്രി യുനുസ് കുഞ്ഞും ചേര്‍ന്ന് കേന്ദ്ര മന്ത്രി നിഥിന് ഗഡ്ക്കരിക്ക് നല്‍കിയതായി അദ്ദേഹം ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ ഉള്ളതായും അദ്ദേഹം വിശദീകരിച്ചു. മാഹി കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ നടപടി. സ്വമേധയാ സ്ഥലം വിട്ടു കൊടുത്ത് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നവരെ ക്രൂരമായി വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍.
പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി അധികാരമേറ്റെടുത്ത് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ പേരിനെങ്കിലും ഒരു ചെറിയ നീക്കം പോലും നടത്തിയില്ല. പത്ത് വര്‍ഷം കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ചുമതലയുണ്ടായിരുന്ന നാരായണസ്വാമിക്ക് മാഹിയിലെ പ്രശ്നം പരിഹരിക്കാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. നാരായണസ്വാമിക്ക് ഇക്കാര്യത്തില്‍ താല്പര്യമില്ലെങ്കില് 25 വര്‍ഷക്കാലം എം.എല്‍.എയും വര്‍ഷങ്ങളോളം മന്ത്രിയുമായിരുന്ന ഇ.വത്സരാജിനും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നു. അദ്ദേഹവും ഭൂവുടമകളുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ചു. ഭൂമി വിട്ട് നല്കിയവരോട് നന്ദികേട് കാണിച്ച കോണ്‍ഗ്രസ്സ്,
മറ്റുള്ളവര്‍ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. വികസനത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ബി.ജെ.പി.യും മോദി സര്‍ക്കാരും തയ്യാറാണ്. മോദി സര്‍ക്കാരിന്റെ പുതിയ വികസന സങ്കല്പമാണ് മാഹി ബൈപ്പാസ് ഉള്‍പ്പെടെ രാജ്യത്തെ മുടങ്ങിപ്പോയ പദ്ധതികളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകമായത് എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗം അഡ്വ.എ.വി.കേശവന്, സെക്രട്ടറി കെ.പി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: