ന്യൂദല്‍ഹി: ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാന് വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിച്ച അമ്മയെയും ഭാര്യയെയും അവഹേളിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തും.
രാവിലെ 11ന് രാജ്യസഭയിലും 12ന് ലോക്സഭയിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സര്‍ക്കാര്‍ നിലപാട് വിശദീകരിക്കും. സുരക്ഷയുടെ പേരില്‍ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന് അപമാനിച്ചതായും ധാരണകള്‍ ലംഘിച്ചതായും ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാക്ക് നടപടിയെ പാര്‍ലമെന്റില്‍ പ്രതിപക്ഷവും അപലപിച്ചു. കുല്‍ഭൂഷണെ ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ശിവസേന, എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും പാക്ക് നടപടിയില്‍ പ്രതിഷേധിച്ചു. ഇന്ത്യ മൗനം പാലിക്കരുതെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു. ഭാര്യയോട് താലിമാല മാറ്റാന്‍ ആവശ്യപ്പെട്ടത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എഐഎഡിഎംകെ എംപി തമ്പിദുരൈ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന് പുറത്ത് സമാജ്വാദി പാര്‍ട്ടി എംപി നരേഷ് ആഗര്‍വാള്‍ നടത്തിയ പ്രസ്താവന വിവാദമായി. കുല്‍ഭൂഷണെ പാക്കിസ്ഥാന് ഭീകരനായി കാണുന്നുണ്ടെങ്കില്‍ അതനുസരിച്ച് പെരുമാറുെമന്നും ഇന്ത്യ ഇവിടുള്ള ഭീകരരോടും ഇപ്രകാരം പെരുമാറിയാല്‍ മതിയെന്നായിരുന്നു എംപിയുടെ പരാമര്‍ശം. നിരവധി തടവുകാര്‍ പാക്കിസ്ഥാനിലുണ്ട്. എന്തിനാണ് മാധ്യമങ്ങള്‍ കുല്ഭൂഷണെക്കുറിച്ച് മാത്രം ഇത്രയധികം ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
എംപിയുടേത് രാജ്യത്തിനെതിരായ നിലപാടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ പറഞ്ഞു. രാജ്യതാല്പര്യത്തെ വഞ്ചിച്ചതായി ബിജപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: