ന്യൂദല്‍ഹി: സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കു കീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിന് കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പിട്ടു.
കണ്ണൂരില്‍ നിന്ന് 2018 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ തുടങ്ങും. ചെറു നഗരങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. കേന്ദ്ര വ്യോമയാന നയത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍ 2,500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും. പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ (വയബിലിറ്റി ഗ്യാപ് ഫണ്ട്) 20 ശതമാനം വരെ കേരളവും ബാക്കി കേന്ദ്രവും പങ്കാളിത്തം വഹിക്കുമെന്നും ധാരണാപത്രം പറയുന്നു. സര്‍വീസുകള്‍ക്കുള്ള ഇന്ധനത്തിന് ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി സിവില്‍ ഏവിയേഷന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി ഉഷാ പാധിയും എയര്‍പോര്‍ട്ട് അതോറിറ്റിക്കുവേണ്ടി ചെയര്മാന് ഡോ. ഗുരുപ്രസാദ് മൊഹപത്രയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: