ന്യൂദൽഹി: മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമ നിർമ്മാണം നടത്തുന്ന മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കുക.
ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിശോധനയ്ക്കുമായി അത് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടും. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍.
ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാര്‍ക്കു പാര്‍ട്ടി വിപ് നല്‍കിയിട്ടുണ്ട്. ബില്ലിനെതി പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ബില്ലിന്മേല് കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് പൊതുവായ ആവശ്യം. അതേസമയം മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: