ചാരുംമൂട്(ആലപ്പുഴ): സമാനതകളില്ലാത്ത നിഷ്ഠുരമായ കൊലപാതകമാണ് ജിത്തുമോഹന്റേതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കൊടുങ്ങല്ലൂരില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ഇടക്കുന്നം എംജി നിലയത്തില്‍ പരേതനായ മോഹനന്റെ മകന് ജിത്തുവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കൊലപാതകം ആത്മഹത്യയാക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും നടത്തുന്നത്. ഈ സംഭവത്തില്‍ ആത്മഹത്യക്ക് നേരിയ സാധ്യത പോലുമില്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ജിത്തുവിന്റെ മരണമൊഴി. ഭരണസ്വാധീനമുപയോഗിച്ച് പോലീസിനെ കൊണ്ട് കേസൊതുക്കി തീര്‍ക്കാനുള്ള ശ്രമം വിഫലമാണെന്നും ജിത്തുവിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തിയില്ലെങ്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക ലോകത്തിനുതന്നെ ഒരു വാഗ്ദാനമായിരുന്ന ജിത്തുവിനെ ചുട്ടുകരിച്ചവര്‍ ഇപ്പോഴും ചങ്കൂറ്റത്തോടെ വിലസുകയാണ്. ഹൈക്കോടതിയില്‍ വച്ച് തീര്‍ന്ന ഒരു കേസിന്റെ പേരില്‍ യുവാവിനെ ക്രൂരമായി കൊലചെയ്തത് കോടതി വിധിയോടുള്ള ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്.മോഹന്‍കുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ജയപ്രകാശ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാജേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, മണ്ഡലം സെക്രട്ടറി അഡ്വ.കെ.കെ.അനൂപ്, എന്‍.രവീന്ദ്രന്, പി.പി.രാജേന്ദ്രന് എന്നിവര്‍ കുമ്മനം രാജശേഖരനോടൊപ്പം ജിത്തുവിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: