കൊച്ചി: സംസ്ഥാനത്ത് കള്ള് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ച എക്സൈസ്മന്ത്രി കെ. ബാബുവിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊടിയുടെ നിറമേതായാലും രാഷ്ട്രീയക്കാര്‍ക്കെല്ലാം വോട്ടുബാങ്കാണ് പ്രധാനമെന്നും ജസ്റ്റിസ് എസ്. സിരിജഗന് അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് നിരീക്ഷിച്ച കോടതി ജനങ്ങള്‍ തന്നിഷ്ടപ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമത്തിന്റെ പ്രസക്തി എന്താണെന്നും ചോദിച്ചു. കള്ള് നിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നല്ല കള്ളാണ് ജനങ്ങളിലെത്തുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, കോടതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്ന് എക്സൈസ്മന്ത്രി കെ. ബാബു. കള്ള് നിര്‍ത്തി ബിയര്‍ കുടിക്കണമെന്ന് പറയുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് താന്‍ പറഞ്ഞത്. കോടതി നടത്തിയത് വെറും പാസിംഗ് കമന്റാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെല്ലാം ശുദ്ധമായ കള്ളാണ് വിതരണം ചെയ്യുന്നത്. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ കള്ള് മുമ്പ് വിറ്റിട്ടുണ്ട്. അതുകൊണ്ടാണ് കള്ളിന്റെ ശാസ്ത്രീയ പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയത്. ഇതിനുവേണ്ടി ഒരു ടെക്നിക്കല്‍ കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കെ. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: