ബാലസോര്‍ (ഒഡീഷ): അത്യാധുനിക ആണവമിസെയിലായ പൃഥ്വി-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സൈന്യം നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ് 350 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള ബാലിസ്റ്റിക് മിസെയില്‍ വിക്ഷേപിച്ചത്.
ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലുള്ള മൊബെയില്‍ വിക്ഷേപണിയില്‍ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു ഉപരിതല-ഉപരിതല മിസെയിലിന്റെ പരീക്ഷണമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസെയില്‍ പരിപൂര്‍ണ വിജയമായിരുന്നുവെന്ന് ഐടിആര്‍ ഡയറക്ടര്‍ എം.വി.കെ.വി. പ്രസാദ് അറിയിച്ചു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സംയോജിത ഗൈഡഡ് മിസെയില്‍ വികസന പരിപാടിയിന്‍കീഴില്‍ വികസിപ്പിച്ചെടുത്ത ആദ്യ ബാലിസ്റ്റിക് മിസെയിലാണ് പൃഥ്വി. 500 കിലോഗ്രാം വരുന്ന ആണവ പരമ്പരാഗത പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും. സായുധസേനകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹൃസ്വദൂര ബാലിസ്റ്റിക് മിസെയിലിന്റെ പരീക്ഷണത്തിന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ സാക്ഷ്യം വഹിച്ചു. സൈന്യത്തിന് പരിശീലനം നല്‍കുന്നതിന് പുറമെ മിസെയിലിന്റെ കണ്ട്രോള്, ഗൈഡന്‍സ് സംവിധാനങ്ങളുടെ നിരീക്ഷണവും ലക്ഷ്യമിട്ടിരുന്നതായി ഡിആര്‍ഡിഒ ഉദ്യോഗസ്ഥന് അറിയിച്ചു. വിജയകരമായ ഒട്ടേറെ പരീക്ഷണങ്ങള്‍ പൃഥ്വി-2 പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: