ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ന് ചരിത്ര ദിനമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ട് മതേതരരാജ്യമായ നമ്മുക്കിത് നടപ്പാക്കികൂടാ? കേന്ദ്രസര്‍ക്കാര്‍ മുസ്ലീം വ്യക്തിനിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
വിശ്വാസപ്രമാണ പ്രകാരം മോശമായ ഒരു കാര്യമാണ് മുത്തലാഖ്. അത് നിയമത്തിന്റെ മുന്നിലും മോശം തന്നെയാണ്. സുപ്രീംകോടതി വിധിയിലും അതു തന്നെയാണ് വ്യക്തമാക്കുന്നത്. നമ്മള് മുസ്ലിം സ്ത്രീകളുടെ വേദന മനസിലാക്കണം. 100 ഒാളം മുത്തലാഖ് കേസുകളാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നത്.
ഇന്ത്യക്ക് സവാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിടുമ്പോഴും ഭരണഘടനാപരമായ ദേശീയതയെകുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഇതേ ഭരണഘടന സ്ത്രീകള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നുണ്ട്. മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയയാള്‍ ജയിലില്‍ പോകേണ്ടി വരും. ഇത് ലിംഗസമത്വത്തിന്റെ ഭാഗം കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്താണ് ലോക്സഭ. പാര്‍ട്ടി, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയെ മാറ്റി നിര്‍ത്തി എല്ലാ നേതാക്കളും ഏകകണ്ഠേന മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍.
മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ബില്ലിന്മേല് കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് പൊതുവായ ആവശ്യം.
ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്നും കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു.
ബില്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണിതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. അണ്ണാ ഡിഎംകെയും ബിജു ജനതാദളും ബില്ലിനെ എതിര്‍ത്തു.
ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: