തിരുവനന്തപുരം : മന്ത്രി പി.ജെ.ജോസഫിനും മുന്‍മന്ത്രി കെ.ഇ.ഇസ്മയിലിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണ ഉത്തരവിട്ടത്. ഇടുക്കി നാടുകാണിയില്‍ 75 ഏക്കര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടാണു കേസ്. നാടുകാണി കുളമാവ് ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിനായി ഭൂമികയ്യേറിയെന്നാണു പരാതി. മലയാളവേദി പ്രവര്ത്തകന് ജോര്‍ജ്ജ് വട്ടകുളം നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി കെ.ജെ.ജോയി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. ആറുമാസത്തിനകം അന്വേഷിച്ചു വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിക്കു കോടതി നിര്‍ദ്ദേശം നല്കി. ഗ്രീന്‍ ബര്‍ഗ് റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിനായി 75 ഏക്കര്‍ ഭൂമി കയ്യേറുന്നതിന് പി.ജെ.ജോസഫും അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.ഇ.ഇസ്മയിലും കൂട്ടുനിന്നുവെന്നാണ് കേസ്. കോര്‍ട്ട് ഓഫ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ്(വിജിലന്‍സ്) എസ്.സോമന്റേതാണ് ഉത്തരവ്.
പി.ജെ.ജോസഫും ബന്ധുക്കളും ചേര്‍ന്ന് ബിനാമി പേരില്‍ ഒമ്പത് ഏക്കര്‍ തരിശുഭൂമിയും മൂന്നേക്കര്‍ വനഭൂമിയും ഏഴ് സെന്റ് ആദിവാസിഭൂമിയും കയ്യേറിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂമി കയ്യേറ്റത്തിന് അന്നത്തെ റവന്യുമന്ത്രി കെ..ഇ.ഇസ്മയില്‍ ഒത്താശ ചെയ്തുവെന്നും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നടപടി അന്ന് റവന്യുമന്ത്രിയായിരുന്ന ഇസ്മയില്‍ ഇടപെട്ട് സ്റ്റേ ചെയ്തെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതേ കേസില്‍ നേരത്തേ അന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി പരാതിയില്‍ കഴമ്പില്ലെന്നും കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: