ചാലക്കുടി : ചാലക്കുടിക്കടുത്ത് വെള്ളാംഞ്ചിറയില് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ആളൂരിനും ചാലക്കുടിക്കും ഇടയില്‍ വെള്ളാംഞ്ചിറ കാല്‍വരിക്കുന്ന് പള്ളിത്താഴത്താണ് സംഭവം.
വ്യാഴാഴ്ച പുലര്ച്ചെഒന്നരയോടെ ഹുഗ്ലി-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. രണ്ട് തെങ്ങിന് തടിക്കഷണങ്ങള്‍ റെയില്‍വെ ട്രാക്കില്‍ കൊണ്ടുവന്നിട്ടാണ് ശ്രമം നടന്നിട്ടുള്ളത്. തെങ്ങിന്തടികഷണത്തില് തീവണ്ടി ഇടിച്ചതിനെത്തുടര്‍ന്ന് കംപ്രസര്‍ വാല്‍വ് തകരാറിലായി. ഇരുന്നൂറ് മീറ്ററിലധികം തെങ്ങിന്‍തടി ഇടിച്ച് നീക്കിയാണ് ട്രെയിന്‍ നിന്നത്. ട്രെയിനിന്റെ ഇടയില്‍ കുരുങ്ങിയ തെങ്ങിന്തടിക്കഷണങ്ങള് കാരണമാണ് ട്രെയിന്‍ കേടുപാടുകള്‍ സംഭവിച്ചത്. വന്‍ദുരന്തമാണ് ഒഴിവായത്.
തീവണ്ടി തകരാറായതിനാല്‍ കൊച്ചിയില്‍ നിന്നും മറ്റൊരു എഞ്ചിന് കൊണ്ടുവന്നാണ് ട്രെയിന്‍യാത്ര തുടര്‍ന്നത്. നാലരയോടെയാണ് തകരാറിലായ ട്രെയിനുകള്‍ കേടുപാടുകള്‍ മാറ്റി യാത്ര ആരംഭിച്ചത്. ഇതുകാരണം തെക്കോട്ടുള്ള ഡൗണ്ട്രാക്കില് ഓടുന്ന രാജധാനി, മാവേലി, ജയന്തി ജനത തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. സംഭവമറിഞ്ഞ് റെയില്‍വെ പാലക്കാട് ഡിവിഷണല്‍ കമാന്റന്റ് എന്‍.രമേശ്, സി.ഐ.എം.ശിവദാസ്, എ.എസ്.ഐ. ഹരികുമാര്‍, ചാലക്കുടി ഡിവൈഎസ്പി പി.കെ.രഞ്ജന്‍, കൊടകര സിഐ ഗംഗാധരന്, എസ്ഐ ജോസ്, പുതുക്കാട് സിഐ സുരേഷ്, റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊടകര പോലീസാണ് അന്വേഷണം നടത്തുന്നത്.
ട്രെയിന്‍ അട്ടിമറിക്കാന്‍ കൊണ്ടിട്ട തെങ്ങിന് തടി തൊട്ടടുത്ത പറമ്പില്‍ കിടന്നിരുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ചൈനീസ് പടക്കം റെയില്‍വെ ട്രാക്കില്‍ നിന്നും കിട്ടിയിരുന്നു. സംഭവം നടന്നതിന് സമീപത്തുവെച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ തലക്കടിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. തീര്‍ത്തും വിജനമായ ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ഒരാഴ്ചക്കുള്ളില്‍ നടന്ന രണ്ടാമത്തെ അട്ടിമറി ശ്രമമായതിനാല്‍ റെയില്‍വെ വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: