കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ സിപിഎം നേതാക്കളടക്കം ഒമ്പതു പേര് കസ്റ്റഡിയില്‍. സിപിഎം മുന്‍ ഏരിയ സെക്രട്ടറി ചന്തു, ലോക്കല്‍ സെക്രട്ടറി പി.വി.രാമചന്ദ്രന്, കൗണ്‍സിലര്‍ ജിതേഷ് എന്നിവരടക്കം ഒമ്പതു പേരാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയായിരുന്ന മനോജിനെ 2012 ഫെബ്രുവരി 12നാണ് ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 13ന് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചതിനിടയിലാണ് അക്രമമുണ്ടായതും മനോജ് കൊല്ലപ്പെടുന്നതും.
ഒന്നര വര്‍ഷം മുമ്പാണ് കേസ് സിബിഐക്കു കൈമാറുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തായ പയ്യോളി സ്വദേശി സജാദ് നല്കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയാറായത്.
അതേസമയം തങ്ങളെ പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്നും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരും അവരുടെ ബന്ധുക്കളും പരസ്യമായി ആരോപിച്ചിരുന്നു. പോലീസ് പിടിയിലായ പ്രതികളില്‍ ആറു പേര് നുണപരിശോധനക്ക് തയാറാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: