ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തി. പെന്ഷന് പദ്ധതിയില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിനും യുപിഎ സര്‍ക്കാര്‍ അനുമതി നല്കി. യുപിഎ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. പെന്ഷന് പദ്ധതിയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നില്ലെങ്കിലും ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപപരിധി 49 ശതമാനംവരെ ഉയര്‍ത്താനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനത്തെ യാതൊരു വിധത്തിലും പിന്തുണക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
എസ്പി, ബിഎസ്പി, ബിജെഡി എന്നീ പാര്‍ട്ടികളും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പിന്തുണക്കില്ലെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നറിയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് സാധാരണക്കാരന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ലെന്നും അറിയിച്ചു. ഡിഎംകെയും ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള പദ്ധതിക്ക് എതിരാണ്.
മരുന്നുവിലയില്‍ അധികൃതര്‍ അനിയന്ത്രിതമായി വിലവര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സൗഹൃദ പരിഷ്കരണ പദ്ധതി എന്ന പേരില്‍ മരുന്നുവില നയത്തിനും സര്‍ക്കാര്‍ അംഗീകാരം നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
കമോഡിറ്റി മാര്‍ക്കറ്റിന്റെ ശാക്തീകരണത്തിനായി ഫോര്‍വേര്‍ഡ് കോണ്‍ട്രാക്ട് റെഗുലേഷന് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പദ്ധതികളുടെ അതിവേഗം തീര്‍പ്പിനായി പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ നിക്ഷേപക ബോര്‍ഡിന്റെ രൂപീകരണം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് യുപിഎ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്ത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതും ഇതിനെത്തുടര്‍ന്നാണ്. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് രണ്ടാംഘട്ട സാമ്പത്തിക പരിഷ്കരണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആസൂത്രണരേഖയും അവധിവ്യാപാര ഭേദഗതി ബില്ലും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: