പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ എന്ന വ്യക്തി കേരളീയ സമൂഹത്തിന് സുപരിചിതനായിരുന്നു. പ്രത്യേകമായ പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്നു കരുതുന്നില്ല. കേരള കത്തോലിക്കാ സമുദായത്തിന്റെ ആദ്ധ്യാത്മിക ഉദ്ധാരണത്തിനും, റോമാ സഭയുടെ അധിനിവേശത്തിലൂടെ പണ്ടെങ്ങോ നഷ്ടമായ ജനാധിപത്യ–ദേശീയ സഭയുടെ പുനര്സൃഷ്ടിക്കു വേണ്ടിയുമുള്ള അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന പോരാട്ടത്തിന്റെയും, മതപരമായ വേര്‍തിരിവുകള്‍ക്കോ ഗൂഢലക്ഷ്യങ്ങള്‍ക്കോ ഒന്നും പ്രസക്തി ഇല്ലാതിരുന്നതും സമാനതകളില്ലാത്തതും, മഹത്തരമായതുമായ സേവനത്തിന്റെ ഒരിതിഹാസ കഥയായിരുന്നു ആ മഹത് ജീവിതം.
പാലാ ഭരണങ്ങാനത്തിന് അടുത്തുള്ള ഇടമറ്റം എന്ന സ്ഥലത്തെ ഓശാനാമൗണ്ടിന് ഇന്നും പറയാനുള്ളതും ഈ ഉജ്ജ്വലമായ പോരാട്ടത്തിന്റെയും യഥാര്‍ത്ഥ ക്രിസ്തീയ സ്നേഹത്തിന്റെയും സേവനത്തിന്റെയും കഥതന്നെ. ഹോസന്ന മൗണ്ട് പരമ്പരാഗതമായ മിഷണറിശൈലീസേവനത്തില്നിന്നും ഏറെ വിഭിന്നമാണ്. സ്വന്തമായി ആര്‍ജ്ജിച്ചതും പിതൃസ്വത്തുക്കളും ആകാശംപോലെ വിശാലമായ ഒരുമനസ്സും ആയിരുന്നു ഈ ഇതിഹാസപുരുഷന്റെ മൂലധനം. സമൂഹനന്മയ്ക്കു വേണ്ടിയുള്ള സമര്‍പ്പിത ജീവിതംതന്നെയായിരുന്നു ജോസഫ് പുലിക്കുന്നേലിന്റേത്. അദ്ദേഹം ഒരു സമൂഹ പരിഷ്ക്കര്‍ത്താവും വിപ്ലവകാരിയും ആദ്ധ്യാത്മിക നിറവുള്ള നിഷ്കാമകര്‍മ്മിയും, അതിനു മേലേ ഭാരതീയതയിലഭിമാനപൂരിതമായ വ്യക്തിയും കുടി ആയിരുന്നു. മൂന്ന് പതിറ്റാണ്ടുകളിലെ ഞങ്ങളുടെ ഉറ്റ ചങ്ങാത്തത്തിന്റെ ഒരിക്കലും മറക്കാത്ത ഒര്‍മ്മകളാണ് ഇതെഴുതുവാന്‍ പ്രേരിപ്പിക്കുന്നത്.
നര്‍മ്മം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സമൂഹവിമര്‍ശനം. ഒരിക്കലദ്ദേഹം പറഞ്ഞു, പണ്ട് യേശുവിനെ പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാത്താന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു, കല്ലുകളെ അപ്പമാക്കാന്‍. പക്ഷേ അന്ന് യേശു സാത്താന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. ഇന്ന് സഭകള്‍ കല്ലുകളുപയോഗിച്ച് ആശുപത്രികളും കോളേജുകളും കെട്ടി അപ്പമാക്കുകയാണ്. സഭ യേശുവില്‍നിന്നും അകലുന്നതിലുള്ള അദ്ദേഹത്തിന്റെ വേദന അങ്ങനെയാണ് ഞങ്ങളോട് പങ്കുവെച്ചത്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ് കോളേജില്‍ ജോസഫ് പുലിക്കുന്നേലും കൊച്ചി കാലാഭവന്റെ സ്ഥാപകനും കലോപാസകനുമായ ഫാ. ആബേലും സഹപ്രവര്‍ത്തകരായിരുന്നു. രണ്ടു പേരേയും കോളേജില്‍നിന്നും സഭ പുറത്താക്കുകയായിരുന്നു.
ഇരുവരെയും പുറത്താക്കാനുള്ള കാരണങ്ങളും ഏറെ വിചിത്രമായിരുന്നു. ആ കാരണങ്ങള്‍ അദ്ദേഹം ഞങ്ങളോടു പറഞ്ഞു: ജോസഫ് പുലിക്കുന്നേല്‍ ബൈബിള്‍ പരസ്യമായി വായിക്കന്നു. ഫാ. ആബേല്‍ പാടുകയും കുട്ടികളെക്കൊണ്ട് പാടിപ്പിക്കുകയും ചെയ്യുന്നു. ഇതായിരുന്നു ഇവര്‍ക്കെതിരേയുള്ള ആരോപണം. കോളേജില്‍നിന്നും പുറത്താക്കപ്പെട്ട ഇരുവരും അവരുടേതായ വഴികളിലൂടെ തന്നെ തുടര്‍ന്നും സഞ്ചരിച്ചു. കലോപാസകനായ ആബേല്‍ കൊച്ചിന് കാലാഭന്‍ സ്ഥാപിച്ച് നിരവധി കലാകാരന്മാരെ മലയാളിക്ക് സമ്മാനിച്ചു. പക്ഷേ വിരോധാഭാസം മറ്റൊന്നായിരുന്നു. ആബേല്‍ ആരുടെയും കൈത്താങ്ങോ സഭയുടെ സഹായമോ ഇല്ലാതെ പടുത്തുയര്‍ത്തിയ പ്രസ്ഥാനം (കലാഭവന്‍) അദ്ദേഹത്തിന്റെ മരണശേഷം സഭ കൈവശപ്പെടുത്തിയ കഥ ജോസഫ് പുലിക്കുന്നേല്‍ വളരെ വേദനയോടുകൂടി ഞങ്ങളോടു പങ്കുവച്ചിരുന്നു. ഈ ദുരന്തം തന്റെ പ്രസ്ഥാനത്തിന് (ഓശാന) ഉണ്ടാവാതെ ഇരിക്കാനാണ് അതിനെ ഒരു ട്രസ്റ്റാക്കിയതെന്നും പറഞ്ഞു.
1962-ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെയും ബൈബിള്‍ അല്മായര് വായിക്കുന്നതും സ്പശിര്ക്കുന്നതും തീവ്രമായ പാപമായി കരുതിയിരുന്നു. (ബൈബിള്‍ സഭയുടെ ഇന്‍ഡെക്സിന്റെ ഭാഗവും ആയിരുന്നു). ഇവിടെ കേരളത്തില്‍ പള്ളികളില്‍ അതുവരെയും വായിച്ചിരുന്നത് ലാറ്റിന്‍ ഭാഷയിലുള്ള ബൈബിളായിരുന്നു. അതു വായിക്കുന്ന പുരോഹിതനോ കേള്‍ക്കുന്ന അല്മായനോ ഒന്നും മനസ്സിലായിരുന്നതുമില്ല. അതുകൊണ്ടാണ് ദേവഗിരി കേളേജില്‍നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രഥമ പരിഗണന ബൈബിളിന്റെ മലയാളത്തിലേക്കുള്ള ഭാഷാന്തരമായി മാറിയത്.
1962 ല്‍ വത്തിക്കാന്‍ അല്മായര് ബൈബിള്‍ വായിക്കുന്നതിനുള്ള വിലക്ക് നീക്കിയിരുന്നെങ്കിലും 1981-ല്‍ ആയിരുന്നു സഭ അവരുടെ അംഗീകൃത ബൈബിള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തത്. എങ്കിലും പിന്നെയും ഏറെക്കാലത്തേക്ക് സഭ ബൈബിള്‍ അല്മായരുടെ ഇടയില്‍ പ്രോത്സാഹിപ്പിച്ചിരുന്നുതുമില്ല. അതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ പ്രഥമപരിഗണന ബൈബിള്‍ ഭാഷാന്തരമായി മാറിയതെന്നു പറയുമായിരുന്നു. മലയാളത്തിലേക്കുള്ള ബൈബിളിന്റെ ഭാഷാന്തരത്തിലേക്കായി ബഹുഭാഷാ പണ്ഡിതരെയാണ് അദ്ദേഹം കണ്ടെത്തി നിയോഗിച്ചത്. അങ്ങനെ 1993 ല്‍ ബൈബിള്‍ ഭാഷാന്തരം ചെയ്ത് സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് വിശ്വാസികളുടെ കൈകളിലെത്തിച്ചു. ഇത് സഭയ്ക്കു തെല്ലൊന്നുമല്ല തലവേദന ഉണ്ടാക്കിയതെന്ന് ഒരിക്കല്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ബൈബിളിന് വിരുദ്ധമായ പല ആചാരങ്ങളും സഭയില്‍ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് പത്തു കല്പനകളുടെ തെറ്റായ ആവിഷ്ക്കരണം എന്നെപ്പോഴും അദ്ദേഹം പറയുമായിരുന്നു. സഭ പ്രചരിപ്പിച്ചുകൊണ്ടിരുന്ന പാഷണ്ഡതയ്ക്ക് എതിരെയാണ് താന്‍ പോരാടുന്നത്, അതുകൊണ്ട് തന്റേത് ഒരാശയസമരമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു മലയാള ഭാഷയിലുള്ള ബൈബിളും.
ആദിമ കേരളസഭയുടെ ഘടനയും വിശ്വാസവും സംബന്ധിയായ അദ്ദേഹത്തിന്റെ ഗവേഷണം ശ്ലാഘനീയമാണ്. റോമിന്റെ അധിനിവേശത്തിന് മുമ്പുണ്ടായിരുന്ന ആദിമ ക്രൈസ്തവസഭ സംസ്കാരം കൊണ്ടും, ആചാരവേഷഭൂഷാദികള്കൊണ്ടും ഹൈന്ദവം ആയിരുന്നു. ഉപാസനാമൂര്‍ത്തിയുടെ കാര്യത്തിലേ നേരിയ വ്യത്യാസം പ്രകടമായിരുന്നുള്ളു. അതുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുടെ ഭൗതികശരീരം ഭാരതീയപാരമ്പര്യം അനുസരിച്ച് ദഹിപ്പിച്ചതും. അക്കാലത്തെ സഭാഭരണം ജനാധിപത്യപരമായ രീതിയിലും ആയിരുന്നു. എന്നാല്‍ ഇന്നത്തെ സഭ പൗരോഹിത്യാധിപത്യത്തിലാണ്. ഭാരതസഭയുടെ ജനാധിപത്യവല്‍ക്കരണവും അദ്ദേഹത്തിന്റെ മുന്‍ഗണനാവിഷയങ്ങളില്‍ ഒന്നായിരുന്നു.
കേരളത്തിലെ കത്തോലിക്കര്‍ നടത്തുന്ന സ്കൂളുകളും കോളേജുകളും ആശുപത്രികളും പള്ളികളും കന്യാസ്ത്രീ മഠങ്ങളുമൊക്കെ ഇവിടുത്തെ കത്തോലിക്കര്‍ പിടിയരിയും പള്ളിത്തേങ്ങായും കൊടുത്തുണ്ടാക്കിയതാണ്. പക്ഷേ ഇതിന്റെ വിരോധാഭാസം ഈ സഹസ്രകോടി വരുന്ന സ്വത്തുക്കളുടെ ഉടമാവകാശം വത്തിക്കാനിലിരിക്കുന്ന പോപ്പിനാണ്. ഇതിനെതിരെയുള്ള നിയമപോരാട്ടം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലജ്ജാവഹമായ നിലയ്ക്കല്‍ കുരിശുകൃഷിക്കെതിരേയും അദ്ദേഹം പടവാളെടുത്തു. പോപ്പ് ഭാരതസന്ദര്‍ശനം നടത്തിയപ്പോള്‍ 17-ാം നൂറ്റാണ്ടില്‍ ഹൈന്ദവര്‍ക്കുനേരെ നടത്തിയ ക്രൂരതകള്‍ക്ക് പരസ്യമയി മാപ്പ് ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്റെ ഭാരതത്തിലെ നയതന്ത്ര പ്രതിനിധി ഇവിടെ മതപരമായി ഇടപെടുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. 17-ാം നൂറ്റാണ്ടില്‍ റോം/വത്തിക്കാന്‍ ഹൈജാക്ക് ചെയ്ത ഭാരത ക്രൈസ്തവസഭയുടെ മോചനം ആയിരുന്നു അദ്ദേഹത്തിന്റെ പരമായ ലക്ഷ്യം. പുലിക്കുന്നേലിന്റെ ദേഹവിയോഗം ദേശീയ ക്രൈസതവ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: