മരണംവരെ കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഇച്ഛയ്ക്കൊത്ത് നില്ക്കാന് കൂട്ടാക്കാതിരുന്ന വ്യക്തിത്വമായിരുന്നു ജോസഫ് പുലിക്കുന്നേല്‍. വത്തിക്കാന്‍ നേതൃത്വത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ സ്വരൂപിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. സഭ ഭാരതത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ അദ്ദേഹം എക്കാലവും നിര്‍ബന്ധബുദ്ധി പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സഭയ്ക്ക് മുന്നിലെ കരടായിരുന്നു അദ്ദേഹം.
കേരളത്തില്‍ കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്ര വിമര്‍ശകനുമായിരുന്ന പുലിക്കുന്നേല്‍ ‘ഓശാന’ എന്ന തന്റെ പ്രസിദ്ധീകരണത്തിലൂടെയാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തിയിരുന്നത്. 1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്ത് ജനിച്ച അദ്ദേഹം സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുമ്പ്, അദ്ധ്യാപനവും രാഷ്ട്രീയവും പ്രവര്ത്തനമേഖലകളാക്കിയിട്ടുണ്ട്.
കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964ല്‍ രൂപംകൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു പുലിക്കുന്നേല്‍.
വിമര്ശകന്
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേല്‍ക്കോയ്മയ്ക്കു മുമ്പ് നിലവിലിരുന്ന ഭരണവ്യവസ്ഥയില്‍ കേരള ക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്ന് അദ്ദേഹം ചരിത്രത്തെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. അക്കാലത്ത് പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങളും ചേര്‍ന്ന പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. പോര്‍ത്തുഗീസ് മേല്‍ക്കോയ്മക്ക് കീഴില്‍ നടപ്പായ പാശ്ചാത്യ മാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെന്ന് പുലിക്കുന്നേല്‍ വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി.
കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിത നേതൃത്വത്തിന് റോമിലെ മാര്‍പ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമ വ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനുശേഷവും തുടരുന്ന മതസാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സഭയുടെ സേവന സംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബര ഭ്രമത്തേയും വിമര്‍ശിച്ച അദ്ദേഹം, മാമ്മോദീസായ്ക്കുപോലും വിലപേശുന്ന പുരോഹിത സംസ്കാരം വളരുമ്പോള്‍, ശുഷ്കമായ ആചാരങ്ങള്‍ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയില്‍ നിലനിര്‍ത്താമെന്ന് പുരോഹിതര്‍ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുകയുണ്ടായി.
ഓശാന
സഭയുടെ അധികാരസംവിധാനങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്ക് കൂടുതല്‍ പങ്കുകിട്ടും വിധമുള്ള സമൂല പരിവര്‍ത്തനത്തിന് വാദിച്ചിരുന്ന പുലിക്കുന്നേല്‍, ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. സഭാനേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമായിരുന്നു ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന നിഗമനങ്ങളിലും, ‘സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും’ ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് ‘ഓശാന’ മാസികയുടെ ആദ്യലക്കത്തില്‍ ചേര്‍ത്ത മുഖപ്രസംഗത്തില്‍ പുലിക്കുന്നേല്‍ വ്യക്തമാക്കി.
1983ല്‍ മലയാളഭാഷയില്‍ ഒരു സമ്പൂര്‍ണ്ണ ‘എക്യൂമെനിക്കല്‍’ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുന്‍കൈയെടുത്തു. ആ സംരംഭത്തിന്റെ ഓര്‍ഗനൈസിങ് എഡിറ്ററായിരുന്നു പുലിക്കുന്നേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: