പാലായിലോ ചങ്ങനാശ്ശേരിയിലോ ഒരു ഹിന്ദുസന്യാസി ഒരു കത്തോലിക്കാ പുരോഹിതന്റെ ളോഹയുമിട്ട്, പള്ളിയുടെ ആകൃതിയില്‍ ഒരു കെട്ടിടം നിര്‍മ്മിച്ച്, കത്തോലിക്കാ പള്ളികളിലുള്ളതുപോലെ അള്‍ത്താരയും പണിത് പരിശുദ്ധ കന്യാമറിയത്തിന്റെ രൂപസാദൃശ്യത്തില്‍ ഒരു പ്രതിമയും വച്ച്, കുര്ബ്ബാനാര്പ്പണത്തിന് വൈദികന് ഉപയോഗിക്കുന്ന വേഷവും ധരിച്ച്, കാസായും പീലാസായും എല്ലാം ഉപയോഗിച്ച് ലക്ഷ്മീ പൂജ നടത്തുന്നു എന്നു വിചാരിക്കുക. പള്ളിയുടെ മുകളില്‍ കുരിശുസ്ഥാപിച്ച് അതിനുമുകളില്‍ ഓം എന്ന് എഴുതിവയ്ക്കുന്നു എന്നും കരുതുക. അവിടുത്തെ കത്തോലിക്കരില്‍ ഉണ്ടാകുന്ന പ്രതികരണം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കുക.
ഇങ്ങനെയുള്ള ഒരു ഹിന്ദുസന്യാസി അച്ചന് ഇങ്ങനെ പറയുന്നു എന്നു വിചാരിക്കുക: ക്രിസ്തുമതം ഒരു മതമല്ല. എങ്ങനെ നല്ലവനായി ജീവിക്കണമെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അതുകൊണ്ട് ക്രിസ്തുമതം നന്നാക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന്. അദ്ദേഹം റവ. ഫാ. ആന്‍ഡ്രൂസ് എന്ന് സ്വയം വിളിക്കയും ചെയ്യുന്നു എന്നിരിക്കിട്ടെ! പാലായിലെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കര്‍ ഈ പുരോഹിതനെ വെറുതെ വിടുമോ?
ഏതൊരുത്തന് എന്തായിരിക്കുന്നുവോ അതാണ് താനെന്നുപറയാന് അയാള്‍ തയ്യാറാകണം. ഏതൊരാള്‍ക്കും ഏതുവേഷവും ധരിക്കാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. പക്ഷേ, ഈ അവകാശത്തിനും ചില പരിമിതികളുണ്ട്. നാളെ ഒരാള്‍ ഒരു ളോഹയുമിട്ട് അരയില്‍ ഒരുചുവന്ന തുണിയും കെട്ടി തലയില്‍ പട്ടംമൂടി തൊപ്പിയും വച്ചു നടക്കുന്നുവെന്ന് വിചാരിക്കുക. അയാളെ തീര്‍ച്ചയായും പോലീസ് അറസ്റ്റു ചെയ്യുമെന്നതിന് സംശയമുണ്ടോ?
വിവിധ സമുദായക്കാര്‍ ജീവിക്കുന്ന ഇന്ത്യയില്‍ വേഷങ്ങളും ആചാരങ്ങളും എല്ലാം ഓരോ മതവിഭാഗങ്ങള്‍ക്കും പ്രത്യേകമായുണ്ട്. മറ്റു വിഭാഗങ്ങള്‍ അവയെ മാനിക്കാന്‍ തയ്യാറാകണം.
ഒരു ജസ്യൂട്ടു പുരോഹിതനായ ആന്‍ഡ്രൂസ് തോട്ടുങ്കല്‍, സ്വാമി നരേന്ദ്രാനന്ദന് എന്ന് സ്വയം പേരുവിളിച്ച്, സ്വന്തം വ്യക്തിത്വം മറച്ച് ഹിന്ദുക്കളുടെ ഇടയില്‍ താമസിച്ചത് തികഞ്ഞ ആള്‍മാറാട്ടമാണ്. ഹിന്ദുക്കളുടെ മതവികാരത്തെ തൊട്ടു വേദനിപ്പിക്കുന്നതാണ്.
ഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കാനാണുപോലും ഈ കപടവേഷം ഈ മാന്യന് ധരിച്ചത്. ഹിന്ദുക്കളുടെ കാര്യം അവര്‍ക്ക് വിടുന്നതല്ലേ ഭംഗി. ഇതു കേട്ടാല്‍തോന്നും ക്രിസ്ത്യാനികള്‍ മുഴുവനും നല്ല ക്രിസ്ത്യാനികളായി കഴിഞ്ഞതിനാല്‍ ഈ മാന്യന് അവിടെ തൊഴിലില്ലാത്തതുകൊണ്ട് ഹിന്ദുക്കളെയും കൂടി ഒന്നു നന്നാക്കാമെന്ന് വിചാരിച്ച് ഇറങ്ങിത്തിരിച്ചതാണെന്ന്.
ഹിന്ദുമതമെന്താണെന്ന് ഹിന്ദുക്കളെ പഠിപ്പിക്കാന്‍ തോട്ടുങ്കല്‍ ആന്‍ഡ്രൂസിന് കല്‍പ്പന കിട്ടിയിട്ടില്ല. സുവിശേഷം പ്രസംഗിക്കാനാണ് കല്പന കിട്ടിയിരിക്കുന്നത്. അത് നിര്‍ഭയം ചെയ്യാന്‍ തയ്യാറാകുന്നതില്‍ തെറ്റില്ല. പക്ഷേ ഹിന്ദുക്കളെ നല്ല ഹിന്ദുക്കളാക്കുന്നതിനും ക്രിസ്തുവിനെ ഇഷ്ടദേവതയാക്കുവാനുമാണ് തോട്ടുങ്കലിന്റെ ശ്രമം! ക്രിസ്തുവിന് അദ്ദേഹം ഇഷ്ടദേവതയുടെ സ്ഥാനം കൊടുത്തു തൃപ്തിപ്പെടുന്നു.
വേഷവും ചിഹ്നവും
ഒരു ബഹുഭാവസമൂഹത്തില് ഓരോ വിഭാഗം ജനങ്ങള്‍ക്കും അവരവരുടേതായ ചിഹ്നങ്ങളും വേഷങ്ങളുമുണ്ട്. സിക്കുകാര്‍ തലപ്പാവുധരിക്കുന്നു. മറ്റുള്ളവര്‍ക്കും അതു ധരിച്ചുകൂടെ? അതു ട്രേഡ്മാര്ക്കാണോ എന്നു ചോദിക്കാം. പക്ഷേ മാന്യതയും അന്തസ്സുമുള്ളവര്‍ അതുചെയ്യില്ല. ഒരു സിക്കുകാരന് കത്തോലിക്കാ പുരോഹിതന്റെ ളോഹ ധരിക്കുന്നതും മാന്യതയല്ല. അതുപോലെതന്നെ മാന്യതയല്ലാത്തതാണ് ഒരു കത്തോലിക്കാ പുരോഹിതന് നരേന്ദ്രാനന്ദ സ്വാമിയാകുന്നതും. രണ്ടു പട്ടികക്കഷണങ്ങള്‍ എരിച്ചു കളഞ്ഞാല്‍ ആരും അതുകാര്യമായി എടുക്കുകയില്ല.
എന്നാല്‍, രണ്ടു കഷ്ണം പട്ടിക കുരിശാകൃതിയില്‍ വച്ച് പരസ്യമായി കത്തിച്ചാല്‍ അതു ക്രിസ്ത്യാനികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയില്ലേ? ആരെങ്കിലും ഹൊ! അതു രണ്ടു പട്ടികക്കഷണമല്ലേ” എന്നു പറഞ്ഞാല്‍ അത് നാം അഗീകരിച്ചു കൊടുക്കുമോ? അപ്പോള്‍ ചിലവ ഒരു സമൂഹത്തിന്റെ ചിഹ്നമായിത്തീരുന്നു. ആ ചിഹ്നത്തെ അപമാനിക്കുന്നതും കപടമായി അണിയുന്നതും തികച്ചും ആ സമുദായത്തോടു ചെയ്യുന്ന തെറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: