കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ അപമാനിച്ച പാക്കിസ്ഥാന്റെ നടപടി ആ രാജ്യത്തിന്റെ വികൃത മുഖമാണ് വ്യക്തമാക്കുന്നത്. ജാദവിന്റെ ഭാര്യയുടെ താലിമാല ബലമായി മാറ്റാന്‍ ആവശ്യപ്പെട്ടതും വസ്ത്രങ്ങള്‍ മാറ്റിയതും ചെരുപ്പുപോലും പിടിച്ചുവച്ചതും മാന്യത എന്തെന്നറിയാത്ത അപരിഷ്കൃത സമൂഹത്തിന് മാത്രം യോജിച്ച പ്രവൃത്തികളാണ്. കുല്ഭൂഷണ് ജാദവിന്റെ അമ്മ അവന്തിയേയും ഭാര്യ ചേതനെയും അപമാനിച്ചതുവഴി ഇന്ത്യയിലെ 125 കോടി ജനങ്ങളെയാണ് പാക്കിസ്ഥാന് അപമാനിച്ചിരിക്കുന്നത്. ഒരു രാജ്യമെന്ന നിലയില്‍ അവര്‍ അവരുടെ നിലവാരം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടേയിരിക്കുന്നു.
പൗരന്മാരോട് മാന്യതയും മനുഷ്യത്വവും കാണിക്കുക എന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ചുമതല. എന്നാല്‍ അവന്തിയേയും ചേതനയെയും വസ്ത്രം അഴിപ്പിച്ച് പരിശോധിക്കുകയും, ചേതനയുടെ സിന്ദൂരം മായ്ക്കുകയും, കെട്ടുതാലിയും വളയും അഴിപ്പിക്കുകയും ചെയ്തു. ചെരുപ്പ് ധരിക്കാന്‍പോലും അനുവദിച്ചില്ല. എന്തോ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ചേതനയുടെ ചെരുപ്പ് തിരികെ നല്‍കിയതുമില്ല. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ കുല്ഭൂഷണെയും കുടുംബത്തെയും അനുവദിച്ചില്ല.
മറാഠിയില്‍ സംസാരിച്ചപ്പോഴൊക്കെ പാക് ഉദ്യോഗസ്ഥര്‍ നിരന്തരം ഇടപെട്ടു. മാധ്യമങ്ങളെ അനുവദിക്കില്ലെന്ന ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥതല ധാരണയും പാക്കിസ്ഥാന് നഗ്നമായി ലംഘിച്ചു. തിരികെ പോകാനുള്ള വാഹനം മനഃപൂര്‍വ്വം വൈകിപ്പിച്ച് പാക് മാധ്യമങ്ങള്‍ അമ്മയെയും ഭാര്യയെയും അവഹേളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം സൃഷ്ടിച്ചു. പാക് മാധ്യമങ്ങളാവട്ടെ ബഹളമുണ്ടാക്കുകയും ആക്രോശിക്കുകയും ചെയ്ത് തങ്ങളുടെ നിലവാരവും വ്യക്തമാക്കി.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം പാക്കിസ്ഥാന്റെ പ്രവൃത്തികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചെന്നും, രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന് അപമാനിച്ചത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളെയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും കുറ്റപ്പെടുത്തി. ഇന്ത്യന്‍ ചാരനാണെന്നും, പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയെന്നും ഭീഷണിപ്പെടുത്തി കുല്‍ഭൂഷണെക്കൊണ്ട് പറയിപ്പിച്ച പാക്കിസ്ഥാന്റെ നീക്കം അമ്മ അവന്തിയാണ് പൊളിച്ചത്. എന്തിനാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും, ഇറാനില്‍ ബിസിനസ് ചെയ്യുന്നതിനിടെ ഇവരല്ലേ തട്ടിക്കൊണ്ട് പോയതെന്നും അവന്തി കുല്‍ഭൂഷണോട് ചോദിച്ചു.
കുല്‍ഭൂഷണും കുടുംബവും തമ്മില്‍ നടത്തുന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കുറ്റസമ്മതമെന്ന നിലയില്‍ പ്രചരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ പരിഹാസ്യമായ നീക്കമാണ് ഇതുവഴി പൊളിഞ്ഞത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കുല്ഭൂഷണ് രഹസ്യമായി വധശിക്ഷ വിധിച്ച പാക്കിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനുശേഷവും അവരുടെ തനിനിറം ഓരോ അവസരത്തിലും പുറത്തുകാണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കുല്‍ഭൂഷണിന്റെ കുടുംബത്തെ അപാനിച്ച പാക് നടപടിക്കെതിരെ രാജ്യത്തിനകത്ത് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: