കോട്ടയം: അവയവദാനത്തിന്റെ മഹത്വവും ആധികാരികതയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണങ്ങള്‍ നടന്നിട്ടും ഈ വര്‍ഷം സംസ്ഥാനത്ത് അവയവദാനം ഏറ്റവും കുഞ്ഞു. ആയിരത്തിലധികം രോഗികളാണ് സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.
കേരള നെറ്റ്വര്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന്റെ(കെഎന്‍ഒഎസ്) ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം ദാതാക്കളുടെ എണ്ണം 11 മാത്രമാണ്. ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് അടക്കം 34 അവയവങ്ങളാണ് ഇവരിലൂടെ ദാനം ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് ദാതാക്കളില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 2012-ല്‍ ആരംഭിച്ച ‘മൃതസഞ്ജീവനി’ പദ്ധതിയാണ് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ചത്. കെഎന്‍ഒഎസിന്റെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ട്രാന്‍സ്പ്ലാന്റ് രജിസ്റ്ററിലൂടെ അവയവ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ക്രമത്തിനനുസരിച്ച് ദാതാക്കളെ കണ്ടെത്തി അറിയിക്കും. ഇതായിരുന്നു പദ്ധതി. മൃതസഞ്ജീവനിയിലൂടെ ഏറ്റവും കൂടുതല്‍ അവയവദാനങ്ങള്‍ 2015ലായിരുന്നു. 76 അവയവമാറ്റ ശസ്ത്രക്രിയകളാണ് അന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.
വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കാണ് ഏറ്റവുമധികം പേര് കാത്തിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് വിവിധ രക്തഗ്രൂപ്പുകളിലായി 1653 പേരാണ് വൃക്കയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2016-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടക്കുന്ന സംസ്ഥാനം എന്ന വിശേഷണമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍, ഇന്ന് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് മാറി.
എന്തുകൊണ്ട് കുറയുന്നു?
അവയവദാനം കുറഞ്ഞതിന് പിന്നില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന തെറ്റായ പല ധാരണകളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. കച്ചവട താല്പര്യങ്ങളാണ് അവയവദാനത്തിന് പിന്നിലെന്ന ആരോപണങ്ങളും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അപകടത്തില്‍ മരണമടയുന്നതോ, മസ്തിഷ്ക്കമരണം സംഭവിക്കുന്നതോ, ആയ വ്യക്തികളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതും കാരണമാകുന്നുണ്ട്.
നിയമപരമായ കെട്ടുപാടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ആഗ്രഹിക്കുന്നതുംഒരു കാരണമാണ്. മസ്തിഷ്ക്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ശനമായ നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കാനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് കെഎന്‍ഒഎസ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: