മെല്‍ബണ്‍: ക്ലാസിക്ക് ബാറ്റിങ്ങിലൂടെ ഇരട്ട ശതകം കുറിച്ച് അജയ്യനായി നില്ക്കുന്ന അലിസ്റ്റര്‍ കുക്കിന്റെ മികവില്‍ ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നില ഭദ്രമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിന് 491 റണ്‍സിലെത്തി നില്ക്കുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ അവര്‍ക്കിപ്പോള്‍ 164 റണ്‍സ് ലീഡായി. ഒരു വിക്കറ്റും കൈവശമുണ്ട്്.
ഓസീസ് ആദ്യ ഇന്നിങ്ങ്സില്‍ 327 റണ്‍സാണെടുത്തത്്.
പത്തരമണിക്കൂര്‍ ഓസീസ് ആക്രമണത്തെ നേരിട്ട കുക്ക് ബാറ്റിങ്ങില്‍ പുത്തന്‍ ചരിത്രമെഴുതി 244 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. വാലി ഹാമോണ്ടിനുശേഷം
മെല്‍ബണില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യത്തെ ഇം്ഗ്ലീഷ് ബാറ്റ്സ്മാനാണ് കുക്ക്. 1928 ലാണ് ഹാമോണ്ട് ഇരട്ട സെഞ്ചുറി കുറിച്ചത്. ഓസീസിനെതിരെ മെല്‍ബണില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന കളിക്കാരനെന്ന ബഹുമതിയും കുക്കിന് സ്വന്തമായി. 1984ല്‍ വിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്സ് നേടിയ 208 റണ്‍സിന്റെ റെക്കോഡാണ് കുക്ക് മറികടന്നത്.
104 റണ്‍സിന് സ്വന്തം ഇന്നിങ്ങ്സ് പുനരാരംഭിച്ച കുക്ക് ഉച്ചഭക്ഷണത്തിനുശേഷം ഇരുനൂറ് തികച്ചു. ജാക്ക്സണ് ബേര്‍ഡിന്റെ പന്ത് സ്ട്രൈയ്ക്ക് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തി വിട്ടാണ് കൂക്ക് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 409 പന്ത് നേരിട്ട കുക്ക് 27 ബൗണ്ടറിയിടിച്ചു.
പത്താമനായി ഇറങ്ങിയ സ്റ്റുവര്‍ട്ട് ബോര്‍ഡ് അടിച്ചു തകര്‍ത്തു. 63 പന്തില്‍ എട്ട് ഫോറും ഒരു സിക്സറും പൊക്കി 56 റണ്‍സ് നേടി. ക്രിസ് വോക്ക്സ് (26), ജോണി ബെയര്‍സ്റ്റോ (22), മൊയിന്‍ അലി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ഓസീസ് ബൗളിങ്ങിന് മൂര്‍ച്ച കുറഞ്ഞു. സറ്റാര്ക്കിന് പകരം ടീമിലെത്തിയ ബേര്‍ഡിന് വിക്കറ്റ് എടുക്കാനായില്ല. ഹെയസല്‍വുഡ് ലിയോണ്‍, കുമിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: