നെടുമങ്ങാട്(തിരുവനന്തപുരം): നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മന്നൂര്‍കോണം ഒഴിവെറിഞ്ഞമൂല കെ.പി.ഹൗസ് ഗീതുഭവനില്‍ സുമേഷിന്റെ ഭാര്യ ഗീതു (26) ആണ് മരണമടഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗീതുവിന്റെ സഹോദരന് മണികണ്ഠന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്നലെ രാവിലെ ഒമ്പതിന് പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവതിയെയും കുഞ്ഞിനേയും 11 മണിയോടെ വാര്‍ഡിലേക്ക് മാറ്റി. തുടര്‍ന്ന് യുവതിക്ക് ഡ്യൂട്ടി നഴ്സ് ഗുളിക നല്കി. അസ്വസ്ഥത അനുഭവപ്പെട്ട ഗീതു അബോധാവസ്ഥയിലാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണ വിവരം അറിഞ്ഞ മണികണ്ഠന് അലമുറയിട്ട് കരഞ്ഞ് ആശുപത്രിയിലെ ജനാല കണ്ണാടിയില്‍ തലകൊണ്ടിടിച്ചു പൊട്ടിച്ചു. പൊട്ടിയ കണ്ണാടിചില്ല് എടുത്ത് കൈത്തണ്ടിലെ ഞരമ്പ് മുറിച്ച മണികണ്ഠന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും രോഷാകുലരായി. സിസേറിയന് കഴിഞ്ഞ് വാര്‍ഡിലെത്തിച്ച ഗീതുവിന് ഗുളികമാറി നല്കിയതു മൂലം ചികിത്സാപിഴവ് സംഭവിച്ചതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രസവം കഴിഞ്ഞ് വാര്‍ഡിലെത്തിച്ച ശേഷം യുവതിയെ കാണാന്‍ പിതാവ് ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തടയുകയും പുറത്തേക്ക് പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയുണ്ട.്
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകണമെങ്കില്‍ ആര്‍ഡിഒ സ്ഥലത്ത് എത്തണമെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നെടുമങ്ങാട് തഹസീല്‍ദാര്‍ അനില്‍കുമാര്‍ സ്ഥലത്തെത്തി. ചികിത്സാപിഴവുണ്ടെങ്കില് ഡോക്ടര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. ആണ്‍കുഞ്ഞിനെ വിദഗ്ദ്ധ പരിചരണത്തിനായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
ബാബു-ഗിരിജ ദമ്പതികളുടെ മകളായ ഗീതുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു. സംഭവം അറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ ആശുപത്രിയില്‍ എത്തി. ഗീതുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇതിനുമുന്‍പും പ്രസവാനന്തരം മരണം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: