കണ്ണൂര്‍: ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ നിയമംഘനം നടത്തുന്നവരില്‍ നിന്ന് പിഴയീടാക്കുന്നത് അവസാനിപ്പിച്ച് കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ഹരിതകേരള മിഷന്, പകര്‍ച്ചവ്യാധി നിയന്ത്രണം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരള മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാലിക്കിയിരുന്നുവെങ്കിലും റോഡരികുകളിലും ജലാശയങ്ങളിലുമെല്ലാം വീണ്ടും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ തടുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജനുവരി ഒന്നുമുതല്‍ സംസ്ഥാന തലത്തില്‍ ആരംഭിക്കുമെന്നും ആരോഗ്യജാഗ്രത എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി നാലിന് നടക്കുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയമായാണ് പദ്ധതി നടപ്പാക്കുക. പകര്‍ച്ച വ്യാധി മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 വീടുകള്‍ക്ക് ഒരു സ്ക്വാഡ് എന്ന രീതിയില്‍ ആരോഗ്യസേനയ്ക്ക് രൂപംനല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഒരു വര്‍ഷം മുമ്പ് കണ്ണൂരിനെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ച നടപടിയുടെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഒരു പാട് മുന്നേറാന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചുവെങ്കിലും ചില ദുഷ്ട ശക്തികള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് കുറ്റപ്പെടുത്തി. ചിലരുടെ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ജനോപകാരപ്രദമായ പദ്ധതിയില്‍ നിന്ന് പിറകോട്ടുപോകുന്നത് ജില്ലയ്ക്ക് അപമാനകരമാണ്. പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലിസുകാര്‍ എന്നിവര്‍ സംയുക്തമായി ജില്ലയില്‍ ജനകീയ റെയ്ഡുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി നടപ്പിലാക്കിയത് മുതല്‍ കോടിക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കാനായതായി ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. വന്‍ജനകീയ പിന്തുണ ലഭിച്ച പദ്ധതിയെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇതുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ കര്‍ശനമാക്കണം. ഒരു വര്‍ഷം കഴിഞ്ഞിട്ടും നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചികള്‍ വില്ക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ യാതൊരു ഉപേക്ഷയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവരുത്. പൊതുനന്മ എന്താണെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും വ്യാപാരികളോ സംഘടനയോ അല്ലെന്നും ജനപ്രതിനിധികളാണെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനങ്ങള്‍, ഉല്സവങ്ങള്, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് പോലിസ് അനുമതി നല്കുന്ന വേളയില്‍ പരിപാടിയില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുമെന്ന സത്യപ്രസ്താവന ബന്ധപ്പെട്ടവരില്‍ നിന്ന് എഴുതിവാങ്ങാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുന്ന ശുചിത്വ-മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതികളുടെ വിശദവിവര റിപ്പോര്‍ട്ട് (ഡി.പി.ആര്) ജനുവരി 15നകം തയ്യാറാക്കി 20നകം ഭരണസമിതിയുടെ അംഗീകാരം വാങ്ങണം. പഞ്ചായത്തുകള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് ബ്ലോക്ക് തലത്തിലും മുനിസിപ്പല്‍-കോര്പറേഷന് തലങ്ങളിലും സ്ഥാപിക്കുന്ന റിസോഴ്സ് റിക്കവറി സെന്ററുകളുടെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലാ ആസൂത്രണ സമിതി മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്, പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: