തലശ്ശേരി: ഓഖി ദുരന്തത്തിന് ശേഷം കടലമ്മ തിരിച്ചു നല്കിയ മത്സ്യതൊഴിലാളി എവിടത്തുകാരനെന്നറിയാന് ശരീര ഭാഗങ്ങളുമായി തലശ്ശേരി തീരദേശ പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നു. തലസ്ഥാനത്തെ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബില്‍ ഡിഎന്‍എ പരിരോധന നടത്താനാണ് തീരുമാനം. എടക്കാട് ഭാഗത്തെ പുറംകടലില്‍ നിന്നും ബുധനാഴ്ച ഉച്ചയോടെയാണ് നാവികസേനയുടെ ഐഎന്‍എസ് സുഭദ്ര കപ്പല്‍ അഴുകിയ നിലയിലുള്ള മനുഷ്യ ജഡം വീണ്ടെടുത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയിരുന്നത്.പാതിയും കടല്മീനുകള് തിന്നുതീര്‍ത്ത ശരിര ഭാഗത്തില്‍ ധരിച്ച ഷര്‍ട്ടിന്റെയും ഷഡിയുടെയും അല്പഭാഗങ്ങള് മാത്രമാണ് ശേഷിച്ചിരുന്നത്.
മെറൂണ്‍ കളറിലുള്ള ഷര്‍ട്ടിന്റെ കോളറില്‍ എമിറേറ്റേഴ്സ് ദ ഫ്ലൈയിംഗ് ഫാഷന്‍ എന്നും നീല കളറിലുള്ള ഷഡിയില്‍ വി.സ്റ്റാര്‍ എന്ന സ്റ്റിക്കറുമുണ്ട്. കണ്ണുര്‍ അഴീക്കലില്‍ എത്തിച്ച ജഡം തലശ്ശേരി തീരദേശ പോലീസിലെ എസ്ഐ മാരായ വ്രജനാഥ്, അശോകന് എന്നിവരാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്ജന് ഡോ.എസ്.ഗോപാലകൃഷ്ണപിള്ള പോസ്റ്റ്മോര്‍ട്ടം നടത്തി. തിരിച്ചറിയാന്‍ മറ്റൊന്നും ശേഷിച്ചിട്ടില്ലാത്ത ശരീര ഭാഗങ്ങളില്‍ നിന്നും ഇദ്ദേഹം രേഖരിച്ചരക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്കയക്കാനായി പോലീസിന് നല്‍കിയിട്ടുണ്ട്. സിആര്‍പിസി. 174 പ്രകാരം അസ്വാഭാവിക മരണത്തിനാണ് തലശേരി തലായിയിലെ തീരദേശ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാല്‍ ജഡം അവകാശികള്‍ക് വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: