കൊച്ചി: മെറ്റലും എം- സാന്‍ഡും കിട്ടാതായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തില്‍. വന്‍കിട സര്‍ക്കാര്‍ പദ്ധതികളടക്കം നിശ്ചലമാകുന്നു. കരാറുകാരില്‍ ഭൂരിഭാഗവും പുതിയ പദ്ധതികളും ഏറ്റെടുക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം തിരിച്ചടിയായി.
പരിസ്ഥിതി നാശത്തിന്റെ പേരില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനനാനുമതി നിഷേധിച്ചതാണ് നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. ചെറുതും വലുതുമായ 2500 ക്വാറികളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
എറണാകുളം ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഏഴ് ക്വാറികള്‍ മാത്രം. ഇവിടെ നിന്ന് മെറ്റലും കരിങ്കല്ലും മറ്റു ജില്ലകളിലേക്കും നല്‍കിയിരുന്നു. എന്നാല്‍, കൊച്ചി നഗരത്തില്‍പ്പോലും മെറ്റലും കരിങ്കല്ലും കിട്ടാത്ത അവസ്ഥയാണ്.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. നിര്‍മ്മാണം വൈകുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്നതിനാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയാണ് ഇപ്പോള്‍ പണി നടത്തുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ്, ഇടുക്കി മെഡിക്കല്‍ കോളേജ്, കൊല്ലം ബൈപ്പാസ്, വിവിധ പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണവും സ്തംഭനത്തിലാണ്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കും മെറ്റലിന്റെയും എം-സാന്‍ഡിന്റെയും ക്ഷാമം തിരിച്ചടിയാകും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കേണ്ടി വരുമെന്നതിനാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ സര്ക്കാ ര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
കടുത്ത ക്ഷാമം നേരിട്ടതോടെ മെറ്റല്‍ വില ഒരു ക്യുബിക് അടിക്ക് 45 രൂപ കടന്നു. നേരത്തെ ഇത് 28 രൂപവരെയായിരുന്നു. എം- സാന്‍ഡ് വില 55 രൂപയും കടന്നു. നേരത്തെ 40 മുതല്‍ 45 രൂപവരെയായിരുന്നു വില. കരിങ്കല്ലിന് ക്ഷാമം നേരിട്ടത് സിമെന്റ് വിപണിയിലും വിലക്കയറ്റമുണ്ടാക്കി.ഒരു ചാക്ക് സിമെന്റിന് 340 രൂപവരെയാണ് വില. കമ്പിയുടെ വില ഉയര്‍ന്നതും നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയായി. കമ്പി വില 42 രൂപവരെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: