പത്തനാപുരം: കിഴക്കന്‍മേഖലയില്‍ പലിശമാഫിയകള് പിടിമുറുക്കുന്നു. വ്യാപാരികള്‍, രക്ഷിതാക്കള്‍, സാധാരണക്കാര്‍ എന്നിവരാണ് കൂടുതലും പലിശവിതരണക്കാരുടെ കെണിയില്‍പെടുന്നത്.
പത്തനാപുരത്തെ നിരവധി ചെറുകിടവ്യാപാരികളടക്കം പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ പിടിയിലാണ്. വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും പലിശ നല്കാന് മാത്രമേ തികയു എന്നതാണ് സത്യാവസ്ഥ. തുടര്‍ന്ന് ഒരാളുടെ കടം വീട്ടാന്‍ അടുത്ത ബ്ലേഡുകാരന്റെ വലയില്‍ കുടുങ്ങുന്നു. ഇങ്ങനെ പരമ്പര തുടരുന്നതോടെ കടം വാങ്ങുന്നവരുടെ കുടുംബം ബുദ്ധിമുട്ടിലാകുന്നു. ജൂലൈയില്‍ പത്തനാപുരത്തെ സ്റ്റേഷനറി വ്യാപാരി പലിശമാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ബ്ലേഡ് മാഫിയക്കെതിരെ പരാതികളുമായി എത്തിയിരുന്നു. കടക്കെണി മൂലം മിക്ക കുടുംബങ്ങളും നാടു വിട്ടുപോയി. ചിലര്‍ വാടക വീടുകളിലാണ് കഴിയുന്നത്. പലിശക്കാരനെ കബളിപ്പിച്ച് വീടുംസ്ഥലവും തട്ടിയെടുത്തവരും കുറവല്ല. മത്സ്യപച്ചക്കറി ഉള്‍പ്പെടെ മാര്‍ക്കറ്റുകളിലെ ചെറുകിടവ്യാപാരികളും അന്യദേശത്ത് മക്കളെ വിട്ട് ഉന്നതവിദ്യാഭ്യാസം നല്കുന്ന രക്ഷിതാക്കളുമാണ് ബ്ലേഡുമാഫിയകളുടെ പിടിയില്‍ അകപ്പെടുന്നത്. വെളുപ്പിനെ സജീവമാകുന്ന പലിശക്കാര്‍ മത്സ്യവ്യാപാരികള്‍ക്കും മറ്റും പണം നല്‍കും. വന്‍കിട മുതലാളിമാര്‍ ബിനാമികളെ വച്ചാണ് പലിശയ്ക്ക് പണം നല്‍കുന്നത്. ചിലര്‍ മറ്റുള്ളവരില്‍ നിന്നും ഒരുലക്ഷം രൂപയ്ക്ക് 4000 രൂപ വരെ പലിശ നല്കി വാങ്ങിയ ശേഷം പതിനായിരവും അതിലധികവും വാങ്ങി മറിച്ച് നല്കുന്നു. ചിട്ടിയുടേയും സ്വര്ണപണയത്തിന്റേയും പേരില്‍ ലൈസെന്‍സെടുത്ത് ഫൈനാന്‍സുകള്‍ തുറന്നശേഷം പലിശയ്ക്ക് പണം നല്‍കുന്നതായും ആക്ഷേപമുണ്ട്. ഗ്രാമങ്ങളിലും കോളനികളിലും കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ നിന്നും പലിശക്കാരും മലയോരമേഖലയിലേക്ക് എത്തുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പലിശക്കാരെ തേടുന്നവര്‍ അമിതപലിശ നല്‍കുന്നതിലൂടെ കുടുംബം തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. കുബേര വഴി ഇത്തരക്കാരെ നിയന്ത്രിക്കുന്ന പ്രവര്ത്തനങ്ങളെക്കെ നിലച്ചിട്ട് നാളുകളായി. കോടതി നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: