തുറവൂര്‍: കുത്തിയതോട് പഞ്ചായത്തില്‍ രൂപീകരിച്ച തഴുപ്പ് കയര്‍ വ്യവസായ സംഘത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍. 37 വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച സംഘം ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.
2014ല്‍ അടച്ചു പൂട്ടിയ സംഘം വീണ്ടും തുറന്നു പ്രവര്‍ത്തിച്ചിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. റാട്ട് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ബന്ധമില്ല. നിലവില്‍ 197 അംഗങ്ങളും 40 തൊഴിലാളികളുമുണ്ട്. വൈദ്യുതി ബന്ധമില്ലാത്ത സംഘത്തില്‍ 190 രൂപ മാത്രമാണ് മൂലധനം. ഒരു ലക്ഷം രൂപയ്ക്ക് ചകിരി കടമെടുത്ത് തൊഴിലാളികളുടെ വീട്ടുകളിലെത്തിച്ചാണ് കയര്പിരിക്കുന്നത്.
കയര്‍ വിറ്റു ലഭിക്കുന്ന പണത്തില്‍ നിന്നു വേണം ചകിരിയുടെ വിലയും പണികൂലിയും വാഹനച്ചെലവും എല്ലാം നടത്തികൊണ്ടു പോകേണ്ടത്. തഴുപ്പ് കയര്‍ സംഘത്തിന് പ്രവര്‍ത്തന മൂലധന സഹായമായി കയര്‍ വികസന ഡയറക്ടറേറ്റില്‍ നിന്ന് 50,000 രൂപ നല്‍കുമെന്ന് ആലപ്പുഴ കയര്‍ പ്രൊജക്ട് ഓഫീസര്‍ യു. അജിത്ത് കുമാര്‍ പറഞ്ഞു. പ്രവര്‍ത്തനരഹിതമായിരുന്ന സംഘമായതിനാല്‍ പുതിയ സംഘങ്ങളുടെ ലിസ്റ്റിലാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ പണം ലഭിക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് പ്രധാന കാരണമെന്ന് സംഘം അഡ്മിനിസ്ട്രേറ്റര്‍ എന്‍. ലെനിയപ്പന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: